വത്തിക്കാൻ : ജനുവരി മാസം ഇരുപത്തിമൂന്നാം തീയതി, ലക്സംബർഗിലെ രാജകുടുംബാംഗങ്ങളായ ഭരണാധിപൻ ഗില്ലൂം അഞ്ചാമനെയും പ്രഭ്വി സ്റ്റെഫാനിയെയും, അവരുടെ കുട്ടികളെയും ലിയോ പതിനാലാമൻ സ്വീകരിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്.
തുടർന്ന് രാജകുടുംബാംഗങ്ങൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലഗർ എന്നിവരുമായി സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ വച്ച് കൂടിക്കാഴ്ചകൾ നടത്തി.
നിലവിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചർച്ചയിൽ സംസാരിച്ചു. സാമൂഹിക ഐക്യം, യുവാക്കളുടെ വിദ്യാഭ്യാസം, മനുഷ്യ ജീവന്റെ അന്തസ്സ് സംരക്ഷിക്കൽ തുടങ്ങിയ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ചയിൽ പരാമർശിക്കപ്പെട്ടുവെന്നു പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ എടുത്തു പറഞ്ഞു. യൂറോപ്യൻ സാഹചര്യത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, നിലവിലെ അന്താരാഷ്ട്ര കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുകൂട്ടരും ചർച്ചകൾ നടത്തി.
