വത്തിക്കാൻ : 90- ലധികം രാജ്യങ്ങളിൽ, 22 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖലയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്കും, അംഗങ്ങൾക്കും , ജനുവരി മാസം മുപ്പതാം തീയതി, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. ‘ഹൃദയത്തിന്റെ വഴി’ എന്ന ആത്മീയ പാതയിലൂടെയാണ് ഈ ശൃംഖലയുടെ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നത്. തന്റെ സന്ദേശത്തിൽ, പാപ്പാ, ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ഡയറക്ടർ ഫാദർ ക്രിസ്റ്റോബൽ ഫോൺസിനെയും, വൈസ് ഡയറക്ടർമാരായ മിസ്സിസ് ബെറ്റിന റെയ്ഡിനെയും ഫാദർ മിഗുവൽ മെലോയെയും, സഹകാരികളെയും പ്രത്യേകം പരാമർശിച്ചു സ്വാഗതം ചെയ്തു.
ഓരോ മാസവും, ശ്രദ്ധാപൂർവ്വമായ വിവേചനത്തിനുശേഷം, താനും തന്റെ മുൻഗാമികളും, മനുഷ്യരാശി നേരിടുന്ന വെല്ലുവിളികളെയും സഭയുടെ ജീവിതത്തെയും ദൗത്യത്തെയും സ്പർശിക്കുന്ന വിവിധ നിയോഗങ്ങൾ സമർപ്പിക്കുമ്പോൾ, ആഗോള പ്രാർത്ഥന ശൃംഖലയുടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് അവ എത്തിക്കുവാനുള്ള പരിശ്രമങ്ങൾക്കും, ദൈവസന്നിധിയിൽ അവർ അർപ്പിക്കുന്ന പ്രാർത്ഥനകൾക്കും, താൻ ഏറെ കൃതജ്ഞതയുള്ളവനാണെന്നും പാപ്പാ പ്രത്യേകം പറഞ്ഞു. പ്രാർത്ഥന ക്രിസ്തുവിന്റെ ശരീരത്തിന്റെ സുവിശേഷ വേലയ്ക്ക് ബാഹ്യമല്ല, മറിച്ച് അതിന്റെ അവിഭാജ്യ ഘടകമാണെന്നും പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു.
യേശുവിന്റെ ഹൃദയത്തിൽ വേരൂന്നിയ പ്രാർത്ഥനാശൃംഖലയുടെ ആത്മീയത, കർത്താവിനെ കൂടുതൽ അടുത്തറിയാനും ആവശ്യമുള്ളവർക്ക് പ്രാർത്ഥനാപൂർവ്വമായ പിന്തുണ നൽകുമ്പോൾ, കൂടുതൽ അനുകമ്പയും സഹാനുഭൂതിയും പുലർത്താനും ഏറെ സഹായിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ഭാഷകൾ, ആത്മീയ വരങ്ങൾ എന്നിവയെ പൊതു ദൗത്യത്തിൽ ഒന്നിപ്പിക്കുന്ന ഈ ശൃംഖലയിൽ കൂടുതൽ പങ്കാളിത്തം വളർത്താൻ പാപ്പാ ഏവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ലോകത്തിന്റെ മുഴുവൻ ആവശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ അടുത്ത തലമുറയിലേക്ക് യുവജനങ്ങളെ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

