ന്യൂഡൽഹി: 77 -ാമത് റിപ്പബ്ലിക് ദിന ആഘോഷ മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം. പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി തോമസും പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് അർഹരായിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. സാഹിത്യ വിഭാഗത്തിലാണ് പി നാരായണന് പുരസ്കാരം ലഭിച്ചത്. ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ ആയിരുന്നു.
നടൻ മമ്മൂട്ടിയ്ക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കയിൽ ദേവകി അമ്മ എന്നിവരാണ് പത്മശ്രീ നേടിയ മലയാളികൾ. കേരളത്തിന് മൊത്തം ഏഴ് പത്മ പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ വിഭാഗങ്ങളിലായി 131 സിവിലിയൻ ബഹുമതികളാണ് ഇത്തവണ കേന്ദ്രം പ്രഖ്യാപിച്ചത്. പൊതുജീവിതം, കല, സിനിമ, സാഹിത്യം, കായികം, പൊതുകാര്യങ്ങൾ എന്നിവയിലെ നിരവധി പ്രമുഖർ പട്ടികയിൽ ഉൾപ്പെടുന്നു, ഈ വർഷം അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ അവാർഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പത്മവിഭൂഷൺ അവാർഡ് ജേതാക്കളിൽ മുതിർന്ന നടൻ ധർമ്മേന്ദ്ര സിംഗ് ഡിയോൾ (മരണാനന്തരം), ക്ലാസിക്കൽ വയലിനിസ്റ്റ് എൻ. രാജം എന്നിവരും ഉൾപ്പെടുന്നു. “അസാധാരണവും വിശിഷ്ടവുമായ സേവനത്തെ” അംഗീകരിക്കുന്ന പരമോന്നത സിവിലിയൻ അവാർഡ് വിഭാഗമാണിത്.
ഗായിക അൽക യാഗ്നിക്, വ്യവസായി ഉദയ് കൊട്ടക്, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭഗത് സിംഗ് കോഷ്യാരി, പരസ്യ രംഗത്തെ പ്രമുഖൻ പിയൂഷ് പാണ്ഡെ (മരണാനന്തരം), ടെന്നീസ് ഐക്കൺ വിജയ് അമൃതരാജ് എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത വ്യക്തികൾ പത്മഭൂഷൺ പട്ടികയിൽ ഇടം നേടി.
2026 ലെ പത്മശ്രീ പട്ടികയിൽ കായികം, കല, ശാസ്ത്രം, വൈദ്യം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ദേശീയതലത്തിൽ അറിയപ്പെടുന്ന വ്യക്തികളുടെയും അടിസ്ഥാന മേഖലകളിൽ നിന്നുള്ളവരുടെയും വിപുലമായ ഒരു കൂട്ടം പേരുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ, വനിതാ ഹോക്കി താരം സവിത പുനിയ, ഗുസ്തി താരം ഹർമൻപ്രീത് കൗർ ഭുള്ളർ എന്നിവരടക്കമുള്ളവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
വർഷം തോറും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകൾ പ്രഖ്യാപിക്കുന്നു. സാധാരണയായി മാർച്ച്/ ഏപ്രിലിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ വെച്ച് രാഷ്ട്രപതി പത്മ അവാർഡുകൾ സമ്മാനിക്കും.

