ഇസ്ലാമാബാദ്: പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 23 പാകിസ്ഥാൻ സൈനികരും ഇരുന്നൂറിലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം. അതിർത്തി പ്രദേശങ്ങളിൽ അഫ്ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക് മറുപടിയായി പാകിസ്ഥാൻ 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും പാക് സൈന്യം അറിയിച്ചു.
58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി താലിബാൻ അവകാശപ്പെടുമ്പോഴാണ് പാകിസ്ഥാൻ സൈന്യം പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് അതിർത്തിയിലെ വഴികൾ പാകിസ്ഥാൻ അടച്ചു. പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തു കടന്നുകയറുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പാണ് താലിബാൻ നൽകിയിരിക്കുന്നത്.
പാകിസ്ഥാനെതിരെ പോരാടുന്ന തെഹ്രീഖ്് ഇ താലിബാനെ അഫ്ഗാൻ സർക്കാർ സഹായിക്കുന്നു എന്നു പാക് സർക്കാർ ആരോപിക്കുന്നു. ഇത് തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പാകിസ്ഥാൻ മുന്നറിയിപ്പും നൽകിയിരുന്നു. തുടർന്നാണ്, അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്. അതേസമയം, പാകിസ്ഥാനെതിരെ പ്രകോപനത്തിന് മുതിരുന്നവർക്ക് ഉചിതമായ തിരിച്ചടി നൽകുമെന്നു പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു.
തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണു താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചത്. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടന്നു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യാഴാഴ്ച രണ്ട് സ്ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്ഫോടനവും നടന്നിരുന്നു. പാക്-അഫ്ഗാൻ അതിർത്തി പ്രദേശത്തെ ചന്തയിലും സ്ഫോടനമുണ്ടായി. ഈ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാനാണെന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും ആരോപിച്ചു.