വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പയുടെ ഭരണശൈലി എങ്ങനെയുള്ളതായിരിക്കും എന്നതില്‍ ഇപ്പോഴും പൂര്‍ണ്ണമായ വ്യക്തത വന്നിട്ടില്ലെങ്കിലും, കഴിഞ്ഞ ആഴ്ച നടന്ന കര്‍ദ്ദിനാള്‍മാരുടെ യോഗം (കൊണ്സിസ്റ്ററി) ചില സൂചനകള്‍ നല്‍കുന്നുണ്ട്. തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്ത പാതയിലൂടെ മുന്നോട്ട് പോകാനാണ് ലെയോ പതിനാലാമന്‍ പാപ്പ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ പ്രവര്‍ത്തിച്ചതിനേക്കാള്‍ ഉപരിയായി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് പുതിയ പാപ്പ താല്പര്യപ്പെടുന്നത്.
കഴിഞ്ഞ മാസം കര്‍ദ്ദിനാള്‍മാരുടെ യോഗത്തിനായി ലെയോ പാപ്പ തിരഞ്ഞെടുത്ത നാല് വിഷയങ്ങള്‍ ഇവന്ജലി ഗൗദിയം , റോമന്‍ കൂരിയയുടെ പരിഷ്കരണം, ആരാധനക്രമം, സിനഡാലിറ്റി (ഒരുമിച്ച് നടക്കുക) എന്നിവ ഫ്രാന്‍സിസ് പാപ്പയുടെ ഭരണകാലത്ത് ഏറെ പ്രാധാന്യം അര്ഹിച്ചിരുന്നവയായിരുന്നു.
ഈ യോഗത്തില്‍ കര്‍ദിനാള്‍മാര്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് ഇവന്ജലി ഗൗദിയം, സിനഡാലിറ്റി എന്നീ രണ്ട് വിഷയങ്ങളാണ്. ഇവ രണ്ടിനോടും തനിക്കുള്ള പ്രതിബദ്ധത ലെയോ പാപ്പ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ പ്രധാന രേഖയായ ഇവന്ജലി ഗൗദിയം ആഹ്വാനം ചെയ്യുന്ന ‘മിഷനറി സഭ’യെ ലെയോ പാപ്പ പിന്തുണയ്ക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സഭയ്ക്കായി ദൈവം ആഗ്രഹിക്കുന്നത് ‘സിനഡാലിറ്റി’ (ഒരുമിച്ച് നടക്കുക) ആണെന്ന ഫ്രാന്‍സിസ് പാപ്പയുടെ നിലപാടിനോടും അദ്ദേഹം യോജിക്കുന്നു.
മുതിര്‍ന്ന കത്തോലിക്കാ പുരോഗമന ചിന്തകരില്‍ ഒരാളായ കര്‍ദിനാള്‍ തിമോത്തി റാഡ്ക്ലിഫിനെ കര്‍ദ്ദിനാള്‍മാര്‍ക്കായി ധ്യാനം നയിക്കാന്‍ ലെയോ പാപ്പ തിരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. ഫ്രാന്‍സിസ് പാപ്പയുടെ കാലത്തും റാഡ്ക്ലിഫിന് സമാനമായ ചുമതലകള്‍ നല്‍കിയിരുന്നു. വിവാദപരമായ പല അഭിപ്രായങ്ങളും പ്രകടിപ്പിച്ചിട്ടുള്ള റാഡ്ക്ലിഫിനെ വീണ്ടും തിരഞ്ഞെടുത്തതിലൂടെ, ഫ്രാന്‍സിസ് പാപ്പയുടെ തീരുമാനങ്ങളോടുള്ള തുടര്‍ച്ച നിലനിര്‍ത്താനാണ് ലെയോ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാകുന്നു.
അതേസമയം, ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങളെ തന്റെ മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെയും ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെയും ചിന്തകളുടെ തുടര്‍ച്ചയായാണ് ലെയോ പാപ്പ കാണുന്നത്. ഫ്രാന്‍സിസ് പാപ്പ പലപ്പോഴും ചെയ്യാന്‍ മടിച്ച കാര്യമായിരുന്നു ഇത്. സഭയുടെ സുവിശേഷവല്‍ക്കരണ ദൗത്യം ക്രിസ്തുവില്‍ നിന്നുള്ള ഊര്‍ജ്ജമാണെന്നും, ബെനഡിക്ട് പാപ്പയും ഫ്രാന്‍സിസ് പാപ്പയും ഇതിനെ ‘ആകര്‍ഷണം’ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിച്ചിട്ടുണ്ടെന്നും ലെയോ പാപ്പ ചൂണ്ടിക്കാട്ടി.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ലുമെന്‍ ജെന്‍സിയം മുതല്‍ യെശയ്യാ പ്രവാചകന്റെ പ്രവചനങ്ങള്‍ വരെ നീളുന്ന ഒരു വലിയ ചരിത്ര തുടര്‍ച്ചയുടെ ഭാഗമായാണ് ലെയോ പാപ്പ തന്റെ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ മുന്നോട്ട് വെച്ച ‘സന്തോഷമുള്ള മിഷനറിമാര്‍’ എന്ന ആശയം ലെയോ പാപ്പ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും, ഫ്രാന്‍സിസ് പാപ്പയുടെ ശൈലി പലപ്പോഴും കഠിനമായ വിമര്ശനങ്ങളുടേതായിരുന്നു എന്ന് ചിലര്‍ നിരീക്ഷിക്കുന്നു.
സിനഡാലിറ്റിയുടെ കാര്യത്തിലും സമാനമായ മാറ്റം പ്രകടമാണ്. ഇതിന്റെ ഭാഗമായി കര്‍ദിനാള്‍മാരുടെ വാര്‍ഷിക യോഗങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു. ചുരുക്കത്തില്‍, തന്റെ മുന്‍ഗാമിയുടെ ആശയങ്ങളെ ഉള്‍ക്കൊള്ളുമ്പോഴും, അവ നടപ്പിലാക്കുന്ന രീതിയില്‍ ലെയോ പതിനാലാമന്‍ പാപ്പ ഒരു പുതിയ പാത വെട്ടിത്തുറക്കുകയാണ്.
Trending
- കുട്ടികളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര മാനവികനിയമങ്ങളും അവകാശങ്ങളും ഉറപ്പാക്കണം ; യൂണിസെഫ്
- സുരക്ഷിതമായ ഒരു സാമൂഹികജീവിതം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നിയമങ്ങൾ മാനിക്കപ്പെടണമെന്ന് ലിയോ പതിനാലാമൻ പാപ്പാ.
- നെഞ്ചിലെ തീ🔥
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ കാർഷിക സെമിനാറും പ്രദർശനവും നടത്തി
- തിരുവത്താഴത്തെ വക്രീകരിച്ച സംഭവം:കെഎല്‍സിഎ ടൈംസ് ഓഫ് ഇന്ത്യ ഓഫീസിന്മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
- കോട്ടപ്പുറം കത്തീഡ്രൽ കെ എൽ സി എ , കെ എൽ സി ഡബ്ല്യൂ എ , കെ സി വൈ എം സംഘടനകളുടെ നേതൃത്വത്തിൽ പത്രം തെരുവിൽ കത്തിച്ച് പ്രതിഷേധിച്ചു
- ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ കലാപാഹ്വാനമോ ?: കെ എൽ സി എ കോഴിക്കോട് അതിരൂപത
- അന്ത്യ അത്താഴത്തിൻ്റെ വികല ചിത്രീകരണം പിൻവലിച്ച് മാപ്പുപറയണം : കെ എൽ സി എ വരാപ്പുഴ അതിരൂപത

