വാഷിംഗ്ടൺ ഡി.സി.: ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബില്ലിനെതിരെ ആശങ്ക പ്രകടിപ്പിച്ച് യു.എസ് കോൺഗ്രസ് അംഗം .
നിർദിഷ്ട ഭേദഗതി ഇന്ത്യയിലെ ക്രൈസ്തവ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് റൈലി മൂർ നിലപാട് വ്യക്തമാക്കിയത്.
അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ കാലം മുതൽ ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസത്തിന് ദീർഘചരിത്രമുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം, വിദേശ സംഭാവനകൾ സ്വീകരിക്കുന്ന സഭാ-ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സർക്കാർ നിയന്ത്രണം കൊണ്ടുവരാൻ ഭേദഗതി വഴിയൊരുക്കുമെന്ന ആശങ്കയും രേഖപ്പെടുത്തി.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ‘വിദേശ സംഭാവന ഭേദഗതി ബിൽ 2026’ പ്രകാരം, എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളുടെ വിദേശ ഫണ്ടുപയോഗിച്ച് സൃഷ്ടിച്ച സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്ര സർക്കാർ നിയോഗിക്കുന്ന അതോറിറ്റിക്ക് കൈമാറാൻ വ്യവസ്ഥയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

