കൊല്ലം : പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ സമാപനത്തോടനുബന്ധിച്ചും ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിന്റെ ജന്മദിനത്തോടനുബന്ധിച്ചും തൂയം വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷം നടത്തി.
കൊല്ലം രൂപത വികാർ ജനറൽ മോൺ. ഡോ. ബൈജു ജൂലിയാൻ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം രൂപതയിലെ വിശ്വാസസമൂഹത്തിൽ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി വളർത്തുന്നതിൽ ബിഷപ്പ് ജെറോം വഹിച്ച പങ്ക് അദ്ദേഹം അനുസ്മരിച്ചു.പരിശുദ്ധ മറിയത്തോട് ആഴമായ ഭക്തി പുലർത്തിയിരുന്ന ജെറോം തിരുമേനിയുടെ ജന്മദിനം മാതാവിന്റെ ജന്മദിനത്തോടൊപ്പം ആചരിക്കാൻ സാധിക്കുന്നത് ദൈവിക പരിപാലനത്തിന്റെ അടയാളമായി കാണാമെന്ന് ഡോ. ബൈജു ജൂലിയാൻ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. ജെറോം പിതാവിന്റെ ശക്തമായ ശുശ്രൂഷയുടെ ഫലമായി കൊല്ലത്തിന്റെ സാമൂഹിക പുരോഗതിക്ക് വഴിയൊരുക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും രൂപംകൊണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലത്തിന്റെ വികസനത്തിനായി സ്വയം സമർപ്പിച്ച വിരലിലെണ്ണാവുന്ന വ്യക്തികളിൽ ബിഷപ്പ് ജെറോമിന് സുപ്രധാന സ്ഥാനമാണുള്ളതെന്നും വികാർ ജനറൽ അനുസ്മരിച്ചു.അനുസ്മരണ സമ്മേളനത്തിൽ തൂയം ഇടവക വികാരി ഫാ. ബോസ് ആന്റണി, ജ്യോതി നികേതൻ കോളേജ് ഡയറക്ടർ ഫാ. അഭിലാഷ് ഗ്രിഗറി, ഫാ. ടൈറ്റസ് എന്നിവർ സംസാരിച്ചു. വൈദികർ, സിസ്റ്റേഴ്സ്, നൂറുകണക്കിന് അൽമായർ എന്നിവർ പങ്കെടുത്തു.തുടർന്ന് ദിവ്യബലി, കേക്ക് മുറിക്കൽ, ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ ചിത്രത്തിൽ പുഷ്പാർച്ചന തുടങ്ങിയ ചടങ്ങുകളും നടന്നു.

