ഇന്ത്യ നടപ്പാക്കിയ ‘കപ്പൽ വിലക്കിൽ’ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻ ഇന്ത്യയിലെ തുറമുഖങ്ങളിൽ അടുക്കുന്നതിൽ നിന്ന് പാക്കിസ്ഥാനി കപ്പലുകളെയും പാക്കിസ്ഥാനി ചരക്കുമായി ചരക്കുമായി എത്തുന്നവയെയും മേയ് രണ്ടുമുതൽ വിലക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടപ്പാക്കിയ ‘കപ്പൽ വിലക്കിൽ’ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻ.
ഇന്ത്യയിലെ തുറമുഖങ്ങളിൽ അടുക്കുന്നതിൽ നിന്ന് പാക്കിസ്ഥാനി കപ്പലുകളെയും പാക്കിസ്ഥാനി ചരക്കുമായി എത്തുന്നവയെയും മേയ് രണ്ടുമുതൽ വിലക്കിയിരുന്നു. നേരത്തേ പാക്കിസ്ഥാനിലേക്കും തിരിച്ചുമുള്ള ചരക്കുകൾ ഇന്ത്യൻ തുറമുഖം വഴിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് ചരക്കുമായി മദർ വെസ്സലുകൾ പാക്കിസ്ഥാനി തുറമുഖങ്ങളിൽ എത്തിയിരുന്നു. തുടർന്ന് പാക്കിസ്ഥാനിൽ നിന്നുള്ള ചരക്കുകളും ഇതേ മദർ വെസ്സലുകൾ ഇന്ത്യൻ തുറമുഖത്ത് എത്തിച്ചശേഷമാണ് വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോയിരുന്നത്.
കപ്പലുകളെ ഇന്ത്യ വിലക്കിയതോടെ മദർ വെസ്സലുകൾ പാക്കിസ്ഥാനിലേക്ക് എത്തുന്നില്ലെന്നും ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ അധികമായി 30 മുതൽ 50 ദിവസം വരെ വേണ്ടിവരുന്നതായും കറാച്ചി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ജാവേദ് ബിൽവാനി വ്യക്തമാക്കിയതായി ഡോൺ റിപ്പോർട്ട് ചെയ്തു. ചരക്കുനീക്കത്തിന് കൂടുതൽ സമയമെടുക്കുന്നത് ഓർഡറുകൾ നഷ്ടപ്പെടാനും ചില ചരക്കുകൾ മോശമാകാനും ഇടവരുത്തും.
പാക്കിസ്ഥാനി തുറമുഖങ്ങളിലേക്ക് ചരക്കുകളെത്തിക്കാൻ ഫീഡർ വെസ്സലുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതു ചരക്കുനീക്കച്ചെലവും ഫീസും കൂടാനിടയാക്കി. ഇൻഷുറൻസ് ചെലവ് വർധിച്ചതും തിരിച്ചടിയാണെന്ന് റിപ്പോർട്ടിലുണ്ട്.
നിലവിൽ തന്നെ കടുത്ത സാമ്പത്തികഞെരുക്കത്തിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാൻ, വിദേശനാണയ ശേഖരം ഇടിയാതിരിക്കാനായി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ വിലക്കിനെ തുടർന്ന് ഇറക്കുമതിച്ചെലവ് വർധിക്കുന്നത് പാക്കിസ്ഥാന് വൻ ആഘാതവുമാണ്.