ലഖ്നൗ : ഒരു ദുഷ്ട ശക്തിക്കും ജനങ്ങളുടെ കൂട്ടായ തീരുമാനത്തെ മാറ്റാൻ സാധിക്കില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയമാണ് . ഈ വിജയം പി.ഡി.എയുടെയും പ്രതിപക്ഷ സഖ്യങ്ങളുടെയും സഹകരണത്തിന്റെയും പരിശ്രമത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
‘ഉത്തർപ്രദേശിലെ പ്രിയപ്പെട്ട വോട്ടർമാരെ സംസ്ഥാനത്തെ ഇന്ത്യാ സഖ്യത്തിന്റെ വിജയം പിന്നോക്ക, ന്യൂനപക്ഷ, ആദിവാസി, കൂടാതെ അവഗണിക്കപ്പെട്ട ചൂഷണം ചെയ്യപ്പെടുന്ന എല്ലാ ദളിത് വിഭാഗത്തിന്റേത് കൂടിയാണ്. സമത്വം, ആത്മാഭിമാനം, മാന്യമായ ജീവിതം, സംവരണം ഇവയൊക്കെ പ്രദാനം ചെയ്യുന്ന ഭരണഘടനയെ സംരക്ഷിക്കാൻ, എല്ലാ വിഭാഗങ്ങളും തോളോട് തോൾ ചേർന്ന് പോരാടി,’ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അഖിലേഷ് പ്രതികരിച്ചു.
യുപിയിലെ ബിജെപിയുടെ കോട്ടകൾ പിടിച്ചടക്കുന്നതിൽ വലിയ പങ്കാണ് അഖിലേഷ് യാദവും അദ്ദേഹത്തിന്റെ പാർട്ടിയും വഹിച്ചത്. രാമക്ഷേത്രം നിന്നിരുന്ന അയോധ്യയിലെ ഫൈസാബാദിലടക്കം ബി.ജെ.പിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

