കൊച്ചി: 2010ല്‍ കോഴിക്കോടു നടന്ന സ്കൂള്‍ കലോത്സവം പലരും മറക്കാനിടയില്ല. ലത്തീന്‍ കത്തോലിക്കരുടെ തനത് കലാരൂപമായ ചവിട്ടുനാടകത്തെ സ്കൂള്‍ കലോത്സവത്തില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വേദിക്കു പുറത്ത് ഒരു യുവാവ് ചവിട്ടുനാടകം അവതരിപ്പിച്ചു. പ്രതിഷേധമായിരുന്നെങ്കിലും വ്യത്യസ്തമായൊരു കലാരൂപം അന്ന് ഏവര്‍ക്കും ഏറെ ഇഷ്ടപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം സ്കൂള്‍ കലോത്സവം തിരികെ കോഴിക്കോട്ടെത്തിയപ്പോള്‍ ചവിട്ടുനാടകം മത്സരഇനമായി എന്നു മാത്രമല്ല, വിധികര്‍ത്താക്കളുടെ കസേരയില്‍ പ്രതിഷേധ സൂചകമായി ചവിട്ടുനാടകം കളിച്ച അലക്സ് താളൂപ്പാടത്തെന്ന പഴയ വിപ്ലവകാരിയുമുണ്ടായിരുന്നു; ചവിട്ടുനാടകത്തിനു നേരെ മുഖം തിരിച്ചുനിന്നവര്‍ക്ക് കാലം നല്കിയ ചവിട്ട്.
ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം 2023ല്‍ ഒരിക്കല്‍ കൂടി കോഴിക്കോട് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനു വേദിയായപ്പോള്‍ ആറ് സ്കൂളുകളുടെ ചവിട്ടുനാടക സംഘങ്ങളുടെ ആശാന് സ്ഥാനത്തുണ്ടായിരുന്നു അലക്സ്. ഈ സ്കൂളുകളെല്ലാം എ ഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു എന്ന അപൂര്‍വതയ്ക്കും കോഴിക്കോട് സാക്ഷിയായി. ലത്തീന്‍ കത്തോലിക്കരുടെ അതിര്‍ത്തികളും കടന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളാണ് ഇപ്പോള്‍ ചവിട്ടുനാടകത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ചവിട്ടുനാടകത്തിന് ലഭിച്ച ഈ സ്വീകാര്യതയാണ് തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് അലക്സ് വ്യക്തമാക്കുന്നു.
കുട്ടിക്കാലം മുതലേ ചവിട്ടുനാടകം ഹരമായ എറണാകുളം ജില്ലയിലെ ഈ പള്ളിപ്പുറം സ്വദേശി ചവിട്ടുനാടകത്തിന്റെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറി. നിരവധി വേദികളില്‍ നിറഞ്ഞാടിയ നാടകങ്ങളില്‍ നായകവേഷം, പിന്നീട് സംവിധായകനും ചവിട്ടുനാടകം ആശാനുമായി. അലക്സിന്റെ സംവിധാനത്തില്‍ നിരവധി പരീക്ഷണനാടകങ്ങളും അരങ്ങേറി. പരമ്പരാഗത പോര്‍ച്ചുഗീസ് കഥകള്‍ക്കു പുറമേ വിശുദ്ധരെ കുറിച്ചുള്ള കഥകള്‍ക്കും ചരിത്രനാടകങ്ങള്‍ക്കും അലക്സ് വഴിയൊരുക്കി. ത്സാന്‍സി റാണിയുടെ കഥ പറഞ്ഞ ചവിട്ടുനാടകം അത്തരത്തിലുള്ള ഒന്നായിരുന്നു. യേശു ശിഷ്യനായ തോമസ് ശ്ലീഹയെ കുറിച്ചുള്ള ചവിട്ടുനാടകവും ഏറെ ശ്രദ്ധ നേടി. കോഴിക്കോട് സ്കൂള്‍ കലോത്സവം നടക്കുമ്പോള്‍ തന്നെ ധീരനായ തോമ്മ എന്ന പേരില്‍ തൃശൂര്‍ തിരുഹൃദയ ലത്തീന്‍ പള്ളിയിലെ അന്തോണിയന്‍ ചവിട്ടുനാടക വനിതാ കലാസമിതി അംഗങ്ങള്‍ ജനുവരി ഒന്നിന് ഈ നാടകം അരങ്ങേറ്റി. വനിതകള്‍ മാത്രം പങ്കെടുത്ത ഈ ചവിട്ടുനാടകവും അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായി. എറണാകുളം ജില്ലാ കലോത്സവത്തില്‍ ഇത്തവണ സെന്റ് തേരേസാസ് സിജിഎച്ച്എച്ച്എസ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചവിട്ടുനാടക മത്സരത്തില്‍ പെണ്‍കുട്ടികളുടെ സംഘം ആദ്യമായി വിജയതിലകമണിഞ്ഞൂവെന്ന പ്രത്യേകതയും അലക്സിന് അഭിമാനിക്കാനായുണ്ട്.
ചവിട്ടുനാടകരംഗത്തെ സംഭാവനകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഫോക്ലോര് അക്കാദമി അവാര്‍ഡിന് അലക്സ് താളൂപ്പാടത്ത് അര്‍ഹനായിട്ടുണ്ട്. സെന്റ് ആന്റണീസ് യുവജന കലാസമിതി, സെന്റ് റോക്കീസ് നൃത്തകലാഭവന്‍ തുടങ്ങിയ സമിതികളിലൂടെ പ്രവര്‍ത്തിച്ചാണ് അലക്സ് താളൂപ്പാടത്ത് ചവിട്ടുനാടക രംഗത്ത് സജീവമാകുന്നത്. ഇപ്പോള്‍ പ്രഫഷണല്‍ നാടകങ്ങളിലും അഭിനയിക്കുന്നുണ്ട്. ഹൈസ്കൂള്‍ അധ്യാപികയായ ഡിലറ്റ് ആണു ഭാര്യ. മക്കള്‍ അമൃതയും ആല്‍വിനും പിതാവിന്റെ വഴി പിന്തുടര്ന്ന് ചവിട്ടുനാടക രംഗത്തുണ്ട്.
Trending
- കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ ഹരിത സ്നേഹം 2025 പദ്ധതി
- സിസിലയിലെ പാത്തി രൂപതയിലെ സാക്രാ കൂറ ദേവാലയത്തിൽ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തെചേരി ദിവ്യബലി അർപ്പിച്ചു
- ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സൊസാലെയെ അറസ്റ്റുചെയ്തു
- ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു
- മുൻ പി സി സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
- നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
- ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈവിതരണോദ്ഘാടനവും നടത്തി
- ഓ ബി സി, ഇ ബി സി തരംതിരിവില്ലാതെ ജാതി സെൻസെസ്സ്