കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘാത മുന്നേറ്റമാണ് കെഎൽസിഎ എന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ 55 മത് സ്ഥാപക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാപ്പുഴ അതിരൂപത മരട് മൂത്തേടം സെന്റ് മേരി മാഗ്ദലിൻ പള്ളിയിൽ നടന്ന ആഘോഷ പരിപാടികൾക്ക് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബിഷപ് ആൻറണി വാലുങ്കൽ കെഎൽസിഎ പതാക ഉയർത്തി. വികാരി ഫാ.ഷൈജു തോപ്പിൽ,സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,മരട് നഗരസഭ കൗൺസിലർ സുനീല സിബി, തൈക്കൂടം മേഖല പ്രസിഡൻ്റ് ഐ.എം ആൻ്റണി,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിബി ജോയ്, മൂത്തേടം യൂണിറ്റ് പ്രസിഡൻ്റ് ഡ്രൗസിയൂസ് കുണ്ടേപ്പറമ്പിൽ, സെക്രട്ടറി ശുഭ സുജു, ബിജോയ് വടക്കുംതല എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ കെഎൽസിഎയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും പൊതുയോഗങ്ങളും മധുരപലഹാരം വിതരണങ്ങളും സംഘടിപ്പിച്ചു.
1972 മാർച്ച് 26നാണ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ രൂപീകരിക്കുന്നത്.
ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ വിവിധ അവകാശ പോരാട്ടങ്ങൾക്ക് കലാകാലങ്ങളായി നിരവധി സമര പരിപാടികളും പ്രചരണ പരിപാടികളും കെഎൽസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നതനായ രൂപീകരണ സമിതിയായ കെ ആർ എൽ സി സി യുടെ പൊതു അല്മായ സംഘടനയാണ് കെഎൽസിഎ.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ പുറത്തുവിടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലുടനീളം ആയിരത്തിലധികം യോഗങ്ങളാണ് കെഎൽസിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ജെ.ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി കൂടിയാലോചനകൾ നടത്തി എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎൽസിഎയുടെ നേതൃത്വത്തിൽ
ജാഗ്രത സമിതിയും സംസ്ഥാനതലത്തിൽ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

