മുംബൈ: പുതുതായി നടപ്പിലാക്കിയ മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം, 2026-നെ മഹാരാഷ്ട്രയിലെ കത്തോലിക്കാ ബിഷപ്പുമാർ ശക്തമായി എതിർത്തു. ഈ നിയമം മതസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാ ഉറപ്പുകളെ ദുർബലപ്പെടുത്തുന്നുവെന്നും നിയമാനുസൃതമായ വിശ്വാസാചാരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന മതസ്വാതന്ത്ര്യ തത്വത്തിന് തന്നെ വിരുദ്ധമാണ് നിയമമെന്ന് വെസ്റ്റേൺ റീജിയൻ ബിഷപ്പ്സ് കൗൺസിൽ പ്രസ്താവിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21, 25 എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുപോലെ, ആവിഷ്കാര സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രമായ മതപ്രചാരണം, ആചാരം എന്നിവയ്ക്കുള്ള മൗലികാവകാശങ്ങളെ ഈ നിയമം ലംഘിക്കുന്നു. മതസമൂഹങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയിട്ടില്ല. നിയമനിർമ്മാണം പാസാക്കിയ രീതിയെയും ബിഷപ്പുമാർ വിമർശിച്ചു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്തു മതവിഭാഗങ്ങളെ ബാധിക്കുന്ന നിയമങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് സഭാനേതൃത്വവുമായി സംസാരിക്കുവാൻ ഇടപെടൽ നടന്നിരുന്നുവെന്നും ബിഷപ്പ്സ് കൗൺസിൽ വ്യക്തമാക്കി. പുതിയ നിയമ പ്രകാരം മതം മാറ്റം സ്വമേധയാ ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തി 60 ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് നേരിട്ടു അപേക്ഷ നൽകണം, മതപരിവർത്തനത്തിന് ശേഷം 21 ദിവസത്തിനുള്ളിൽ അധികൃതരെ അറിയിക്കണം തുടങ്ങീ നിരവധി നൂലാമാലകൾ നിറഞ്ഞതാണ് മഹാരാഷ്ട്രയിലെ മതപരിവർത്തന നിരോധന ബിൽ.

