റായഗഡ, ഒഡീഷ: ഒഡീഷയിലെ റായഗഡ ജില്ലയിൽ ഡെൻഗസ്വർഗി ഗ്രാമത്തിലെ കത്തോലിക്ക ദേവാലയത്തിന് നേരെ തീവ്രഹിന്ദുത്വവാദികളായ ഗ്രാമവാസികളുടെ ആക്രമണം. ആക്രമണത്തിനിടെ ദേവാലയത്തിലെ വിശുദ്ധ വസ്തുക്കൾ അശുദ്ധമാക്കുകയും കത്തിക്കുകയും ചെയ്തു. വൈകുന്നേരം 7 മണിയോടെ ഒരു വലിയ കൂട്ടം ഗോത്ര ഹിന്ദു ഗ്രാമവാസികൾ ഒത്തുകൂടി ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങളെ വീടുകളിൽ നിന്ന് പുറത്തിറക്കാൻ ആവശ്യപ്പെട്ടുവെന്നു റായഗഡയിലെ കത്തീഡ്രൽ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു.
ആക്രമിക്കപ്പെടുമെന്ന് ഭയന്ന് കുടുംബങ്ങൾ ഭയന്ന് അകത്തു തന്നെ തുടർന്നു. പുറത്തിറങ്ങാൻ വിസമ്മതിച്ചതോടെ, തെരുവിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിനു നേരെ തീവ്രഹിന്ദുത്വവാദികളായ ഗ്രാമീണർ ആക്രമണം അഴിച്ചു വിടുകയായിരിന്നു. രാത്രി 9 മണിയോടെ, ജനക്കൂട്ടം പള്ളിയുടെ വാതിൽ തകർത്ത് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചു. അവർ ബലിപീഠത്തിനും കുരിശിനും കേടുപാടുകൾ വരുത്തി, വൈദികന്റെ തിരുവസ്ത്രങ്ങൾ, ബൈബിളുകൾ, എന്നിവയുൾപ്പെടെയുള്ള വിശുദ്ധ വസ്തുക്കൾ ശേഖരിച്ച് പുറത്തെത്തിച്ച് അഗ്നിയ്ക്കിരയാക്കുകയായിരിന്നുവെന്ന് ഫാ. ഖുറ പറഞ്ഞു.
ഡെൻഗാസോർഗിയിലെ സെന്റ് പോള മൊണ്ടൽ ചാപ്പലിലെ മൂന്ന് രൂപങ്ങൾ, കുരിശ്, ബലിപീഠം, കുർബാനയ്ക്ക് ഉപയോഗിക്കുന്ന ആരാധനാ വസ്തുക്കൾ, കസേരകൾ, കുരിശിന്റെ വഴി ചിത്രങ്ങൾ, ലൈറ്റുകൾ, ഫാനുകൾ പ്ലംബിംഗ് ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ, ഫർണിച്ചറുകൾ, ബോർവെൽ സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ ആക്രമണത്തിൽ നശിച്ചതായി ഇടവക വൃത്തങ്ങൾ അറിയിച്ചു. അക്രമികൾ ദേവാലയത്തിന്റെ താഴികക്കുടത്തിനും കേടുപാടുകൾ വരുത്തി. ഏകദേശം 1.93 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കരുതപ്പെടുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.

