വാഷിംഗ്ടൺ: നൈജീരിയയിലെ വടക്ക് പടിഞ്ഞാറൻ മുസ്ലിം തീവ്ര വാദമേഖലയിൽ ഭീകരകേന്ദ്രങ്ങളെ ആക്രമിച്ചതായി ഡോണൾഡ് ട്രംപ്. നൈജീരിയയിലെ ക്രൈസ്തവരെ ഐഎസ്ഐഎസ് ലക്ഷ്യം വെയ്ക്കുന്നുവെന്നും അതിക്രമങ്ങൾ വർധിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തൻ്റെ നിർദ്ദേശപ്രകാരം പടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് ശക്തമായ ആക്രമണം നടത്തിയെന്നും വർഷങ്ങളായി അവർ നിരപരാധികളായ ക്രൈസ്തവരെ കൊല്ലുകയാണെന്നും ട്രംപ് വ്യക്തമാക്കി മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. തന്റെ നേതൃത്വത്തിൽ യുഎസ് ഒരു കാരണവശാലും ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ഇനിയും ക്രൈസ്തവരെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്തും ആക്രമണത്തിൽ പ്രതികരണവുമായി രംഗത്തെത്തി. നൈജീരിയൻ സർക്കാരിന്റെ സഹകരണത്തിന് നന്ദി എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.
നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ട്രംപ് നവംബറിൽ തന്നെ അറിയിച്ചിരുന്നതാണ്. ക്രൈസ്തവരെ സംരക്ഷിക്കാനായി നൈജീരിയൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാരോപിച്ചായിരുന്നു ആക്രമണത്തിന് ആഹ്വാനം ചെയ്തത്. നൈജീരിയയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ് എന്നും ട്രംപ് പറഞ്ഞിരുന്നു.

