വത്തിക്കാൻ: ബഹ്റൈൻറെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമൻ ബിൻ ഹമദ് അൽ ഖലീഫയെ ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. സെപ്റ്റംബർ 29-ന് തിങ്കളാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ച.
പാപ്പായെ സന്ദർശിച്ചതിനു ശേഷം പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹമദ് അൽ ഖലീഫ വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും മോൺസിഞ്ഞോർ മിറൊസ്ലാവ് വഹോവ്സ്കിയുമായി സംഭാഷണം നടത്തിയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
പരിശുദ്ധസിംഹാസനവും ബഹ്റൈനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങൾ ഉപരി മെച്ചപ്പെടുത്തൽ, മതാന്തരസംവാദം പരിപോഷപ്പിക്കുന്നതിൽ അന്നാട് സ്വീകരിച്ചിരിക്കുന്ന നയം, അന്നാട്ടിനുള്ളിൽ ഭിന്ന മതങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം, മദ്ധ്യപൂർവ്വദേശത്ത് യുദ്ധം അവസാനിപ്പിക്കുന്നതിനും രാഷ്ട്രങ്ങൾക്കിടയിൽ സമാധനം സംസ്ഥാപിക്കുന്നതിനുമുള്ള യത്നങ്ങളുടെ അടിയന്തിരാവശ്യകത തുടങ്ങിയവ ഈ കൂടിക്കാഴ്ചാ വേളയിൽ പരാമർശവിഷയങ്ങളായി.