ന്യൂഡൽഹി: രണ്ടുവർഷം പിന്നിടുന്ന വംശീയ കലാപത്തിനൊടുവിൽ മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. ഈ മാസം 13ന് മണിപ്പുരിലും മിസോറാമിലും മോദി എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .
ഇതുവരെ മണിപ്പൂർ കലാപത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തതിലും അവിടം സന്ദർശിക്കാത്തതിലും പ്രധാനമന്ത്രി പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു .2023ൽ മണിപ്പൂർ കലാപം സംഘർഷം ആരംഭിച്ച ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പുർ സന്ദർശനമാകും ഇത്. എന്നാൽ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മണിപ്പുർ അധികൃതർ പറഞ്ഞു.
മിസോറാമിൽ 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ശേഷം അദ്ദേഹം മണിപ്പുരിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ തിങ്കളാഴ്ച വിവിധ വകുപ്പുകളുമായും നിയമ നിർവഹണ ഏജൻസികളുമായും യോഗം വിളിച്ചുചേർത്തിരുന്നു.
2023 മേയ് മൂന്ന് മുതൽ മണിപ്പൂരിൽ മെയ്തേയ്-കുക്കി സമുദായങ്ങൾ തമ്മിൽ നടന്ന രൂക്ഷമായ വംശീയ ഏറ്റുമുട്ടലിൽ 260 ലേറെ പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിൽ ഏകദേശം 60,000 പേർ അഭയാർഥി ക്യാമ്പുകളിലാണ്
. മണിപ്പുരിൽ കഴിഞ്ഞ ആറുമാസമായി രാഷ്ട്രപതി ഭരണമാണ്.