അസീസ്സി: അടുത്ത മാസം വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിനെ കേന്ദ്രമാക്കി നിർമ്മിച്ച വെങ്കല പ്രതിമയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കാർളോ അക്യൂട്ടിസിനെ അടക്കം ചെയ്തിരിക്കുന്ന സെന്റ് മേരി മേജർ ദേവാലയത്തിനു പുറത്തു നിർമ്മിച്ചിരിക്കുന്ന രൂപമാണ് ശ്രദ്ധ നേടുന്നത്. കുരിശിന്റെ ചുവടെ ക്രിസ്തുവിന്റെ പാദത്തോട് ചേർന്ന് കാർളോ ഇരിക്കുന്നതും കാർളോയുടെ ഒരു കൈയിൽ ലാപ്ടോപ്പ് പിടിച്ചിരിക്കുന്നതുമാണ് കലാസൃഷ്ടിയിൽ ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പിലെ സ്ക്രീൻ ഭാഗത്തായി യേശുവിന്റെ ശരീര രക്തങ്ങളുടെ ഘടനയും ഉൾചേർത്തിട്ടുണ്ട്. കാനഡയിൽനിന്നുള്ള തിമോത്തി ഷ്മാൽസ് എന്ന പ്രമുഖ കലാകാരനാണ് ഇത് ഒരുക്കിയിരിക്കുന്നത്.
കാർളോയുടെ പിറകിലുള്ള ബാഗിൽ കവണ കിടക്കുന്നതു രൂപത്തിൽ ദൃശ്യമാണ്. ഇതിന് പിന്നിൽ തനിക്ക് ലഭിച്ച ഉൾക്കാഴ്ചയുണ്ടെന്ന് അദ്ദേഹം പറയുന്നു. “ഞാൻ ഇതിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടുക്കൊണ്ടിരിന്നപ്പോൾ, ദാവീദിന്റേയും ഗോലിയാത്തിന്റെയും സംഭവം മനസിൽ നിലന്നിരിന്നു. ക്രൈസ്തവ വിശ്വാസത്തെയും ആത്മീയതയെയും നിസ്സാരവൽക്കരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ഈ ‘ഗോലിയാത്തിനെ’ നേരിടാൻ ആധുനിക കാലത്തെ കവണ – അതായത് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ചെറുപ്പക്കാരൻ” എന്നു പറയുവാനാണ് ഇത് കൊണ്ട് ഉദ്ദേശിച്ചതെന്ന് തിമോത്തി പറഞ്ഞു.
അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിനോടുള്ള ആദരവിന്റെ അടിസ്ഥാനത്തിലാണ് അസീസ്സിയിൽ തന്നെ അടക്കം ചെയ്തിട്ടുള്ള കാർളോയുടെ രൂപവും കുരിശിനോട് ചേർത്തു നിർമ്മിച്ചതെന്നും വാഴ്ത്തപ്പെട്ട അക്യുട്ടിസ് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയെ വളരെയധികം സ്നേഹിച്ചിരുന്നുവെന്നും അതിനാലാണ് ശില്പത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കലാകാരൻ പറഞ്ഞു. ഓഗസ്റ്റ് 15നാണ് രൂപം അനാച്ഛാദനം ചെയ്തത്. കാർളോയുടെ ശവകുടീരം സന്ദർശിക്കുവാൻ എത്തുന്ന ആയിരങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ രൂപം. സെപ്റ്റംബർ 7നാണ് കാർളോയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്.
