ഇടുക്കി: കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ക്ക് സ്വീകരണവും ഇടുക്കി ജില്ല വികസന മാര്‍ഗരേഖ സമര്‍പ്പണവും നടന്നു.
ഇടുക്കി ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ഇടുക്കി മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷത വഹിച്ചു.
പിന്നോക്ക ജില്ലയായ ഇടുക്കിയുടെ വികസന രംഗത്ത് പ്രത്യേകം ശ്രദ്ധ വയ്ക്കേണ്ട മേഖലകളും പദ്ധതികളും ഉള്‍പ്പെടുത്തിയ ഇടുക്കി ജില്ലയുടെ വികസന മാര്‍ഗരേഖ നിയമസഭ സാമാജികര്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ സമര്‍പ്പിച്ചു.
ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഗവണ്മെന്റിന്റെ മുമ്പില്‍ സമ്മര്‍ദ ശക്തിയായി മാറാന്‍ എംഎല്‍എമാര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് മാര്‍ഗരേഖയില്‍ ആവശ്യപ്പെട്ടു. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷ മമാക്കാനുള്ള നടപടികള്‍ അടിയന്തിരമായി ഉണ്ടാകണം, മലയോര ജനത നേരിടുന്ന ഭൂപ്ര ശ്നങ്ങള്‍, നിര്‍മ്മാണ നിരോധനം, സങ്കീര്‍ണമായ പട്ടയ പ്രശ്നങ്ങള്‍, ഭൂനിയമ ഭേദഗതിയിലെ അപാകതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശാശ്വതമായ പരിഹാരം കാണണം. റോഡ്-ടൂറിസം മേഖലകളിലെ വികസനത്തിന് എതിരുനില്‍ക്കുന്ന വനം വകുപ്പിന്റെ നിഷേതാത്മകമായ സമീപനവും ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ ഗവണ്മെന്റിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകാന്‍ ഇടപെടണമെന്ന് മാര്‍ഗരേഖയില്‍ ആവശ്യപ്പെട്ടു.
തൊടുപുഴ എംഎല് എ അഡ്വ. അപു ജോണ്‍ ജോസഫ്, ഇടുക്കി എംഎല്‍എ റോയി കെ. പൗലോസ്, ഉടുമ്പഞ്ചോല എംഎല്‍എ അഡ്വ. സേനാപതി വേണു എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേ ലിക്കല്‍, കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, ജന. സെക്രട്ടറി സിജോ ഇലന്തൂര്‍, ട്രഷറര്‍ ജോസഫ് ചാണ്ടി തേവര്‍പറമ്പില്‍, ഗ്ലോബല്‍സമിതി ഭാരവാഹികളായ ജോര്‍ജുകുട്ടി പുന്നക്കുഴി, റിന്‍സി സിബി, യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ- ഓര്‍ഡിനേറ്റര്‍ ജെറിന് ജെ. പട്ടാങ്കുളം തുടങ്ങിയവര്‍ നേതൃത്വം നൽകി.

