ന്യൂഡൽഹി : മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവിക്ക് അർഹതയില്ലെന്ന് സുപ്രീം കോടതി. 1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളല്ലാതെ മറ്റ് ഏത് മതം സ്വീകരിച്ചാലും പട്ടികജാതി പദവി നല്കാന് അര്‍ഹതയില്ല.
മതപരിവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്ക് പട്ടികജാതി (എസ് സി)പദവിക്ക് അര്‍ഹതയുണ്ടാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
‘ഭരണഘടന പ്രകാരമോ പാര്‍ലമെന്റ് നിയമനിര്‍മാണത്തിലൂടെയോ സംസ്ഥാന നിയമസഭയുടെയോ നിയമപരമായ ആനുകൂല്യങ്ങളോ സംരക്ഷണമോ സംവരണമോ അവകാശമോ അവകാശപ്പെടാന്‍ പിന്നീട് കഴിയില്ല. 1950ലെ ഉത്തരവിന്റെ ക്ലോസ് 3 ല്‍ വ്യക്തമാക്കിയിട്ടുള്ളതല്ലാത്ത ഏതെങ്കിലും മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്താല്‍ പട്ടിക ജാതി പദവി ഉടനടി നഷ്ടപ്പെടുമെന്ന് കോടതി വ്യക്തമാക്കി.
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് പാസ്റ്ററായി പ്രവര്‍ത്തിച്ച വ്യക്തിയാണ് തന്നെ ആക്രമിച്ച ചില വ്യക്തികള്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസ് ഫയല്‍ ചെയ്തത്. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്. എസ്സി & എസ്ടി നിയമപ്രകാരമുള്ള സംരക്ഷണമാണ് പാസ്റ്റര്‍ അവകാശപ്പെട്ടത്.
എന്നാല്‍ ഇത് നല്‍കേണ്ടതില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ക്രിസ്തുമതത്തില്‍ ജാതി ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ഈ ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. താന്‍ തിരിച്ചു ഹിന്ദു മതത്തിലേക്കു മാറിയിരുന്നുവെന്ന പാസ്റ്ററുടെ വാദം ശരിവയ്ക്കാന്‍ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരന് ഇപ്പോഴും ക്രിസ്തുമതം പിന്‍തുടരുന്നയാളാണെന്നു വ്യക്തമാണ്. ഞായറാഴ്ചകളില്‍ അദ്ദേഹം പ്രാര്‍ഥന നടത്തുന്നുണ്ട്. പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്ന സമയത്തും പിന്നീടും അദ്ദേഹം പാസ്റ്ററായി പ്രവര്‍ത്തിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

