റോം: പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന് (എ സി എൻ) പുതിയ പ്രസിഡൻറ്. ലോകമെമ്പാടും പീഡിത ക്രൈസ്തവർക്ക് സഹായമെത്തിക്കുന്ന എ സി എന്നിന് സ്വിറ്റ്സർലണ്ടിൽ നിന്നുള്ള കർദ്ദിനാൾ കർട്ട് കോച്ചിനെ ആണ് പൊന്തിഫിക്കൽ സംഘടനയുടെ അധ്യക്ഷനായി ലെയോ പതിനാലാമൻ പാപ്പ നിയമിച്ചിരിക്കുന്നത്. കർദ്ദിനാൾ കർട്ട് കോച്ചിനെ നിയമിച്ച ലെയോ പാപ്പയ്ക്ക് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) എക്സിക്യൂട്ടീവ് ഡയറക്ടർ റെജീന ലിഞ്ച് നന്ദി അർപ്പിച്ചു.
81 വയസ്സുള്ള കർദ്ദിനാൾ മൗറോ പിയാസെൻസയുടെ പകരക്കാരനായാണ് കർദ്ദിനാൾ കോച്ച് നിയമിതനായിരിക്കുന്നത്. പൊന്തിഫിക്കൽ ഫൗണ്ടേഷൻ പദവി ലഭിച്ചതിനുശേഷം ആദ്യ പ്രസിഡന്റായിരുന്നു കർദ്ദിനാൾ പിയാസെൻസ. ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി സേവനം ചെയ്തുവരികയാണ് കർദ്ദിനാൾ കോച്ച്.

2010 മുതൽ യഹൂദമതവുമായുള്ള ബന്ധങ്ങൾക്കായുള്ള കമ്മീഷന്റെ തലവനായും സേവനം ചെയ്യുന്നുണ്ട്. വർഷങ്ങളായി ക്രൈസ്തവർ ന്യൂനപക്ഷമായ രാജ്യങ്ങളിൽ പൊന്തിഫിക്കൽ ഫൗണ്ടേഷന് നിർണ്ണായക സ്വാധീനമാണുള്ളത്. ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം അരങ്ങേറുന്ന രാജ്യങ്ങളിൽ ഏറ്റവും അധികം സഹായം ലഭ്യമാക്കുന്ന സന്നദ്ധ സംഘടനയാണ് എസിഎൻ. പീഡിത ക്രൈസ്തവർക്ക് മാനസിക പിന്തുണ നൽകാനും സംഘടന ശ്രമിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള 138 രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കാൻ 143.7 ദശലക്ഷം യൂറോ കഴിഞ്ഞ വർഷം മാത്രം സംഘടന ചെലവിട്ടിരിന്നു.

