വിയറ്റ്നാം: 2017-ൽ തന്റെ പതിനാലാമത്തെ വയസ്സിൽ വിയറ്റ്നാമിലെ കിയൻ ഗിയാങ് പ്രവിശ്യയിലെ റാച്ച് ഗിയായിലെ ചു വാൻ ആൻ സെക്കണ്ടറി സ്കൂളിൽ എട്ടാം ഗ്രേഡിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആർച്ച് ബിഷപ്പ് പോൾ ബുയി വാൻ ഡോക്ക് അർപ്പിച്ച വിശുദ്ധ കുർബാനയുടെ വീഡിയോ യൂട്യൂബിലൂടെ കണ്ടതാണ് ട്രൂക്ക് ലാമിന്റെ ജീവിതത്തിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്.
ദൈവത്തിന്റെ പദ്ധതികൾ വിസ്മയാവഹമാണ് എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് വിശുദ്ധ കുർബാനയുടെ യൂട്യൂബ് വീഡിയോകൾ കണ്ടതു വഴി യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ക്രൈസ്തവനായ ട്രൂക്ക് ലാം എന്ന ബുദ്ധിസ്റ്റ് കൗമാരക്കാരന്റെ ജീവിതകഥ.
സഹായമെത്രാനായിരുന്ന ലൂയീസ് ഗൂയെൻ ആൻ ടുവാനെയുടെ വിശുദ്ധ കുർബാനകളുടെ വീഡിയോയും, വിവാഹം, കുടുംബം, കുടിയേറ്റം എന്നിവ സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ദൈവസ്നേഹത്തെക്കുറിച്ചുള്ള ബോധ്യം തന്നിൽ ഉളവാക്കിയെന്ന് ട്രൂക്ക് ലാം പറയുന്നു.
ഇവരുടെ വിശുദ്ധ കുർബാനയുടെ വീഡിയോകളുടെ സ്വാധീനത്തിൽ മെത്രാന്മാരെകുറിച്ച് കൂടുതൽ അറിയുവാൻ ട്രൂക്ക് ലാം ഇന്റർനെറ്റിനെ ആശ്രയിക്കുകയായിരുന്നു. “ദൈവം എന്റെ ആനന്ദത്തിന്റെ ഉറവിടം” എന്ന മുദ്രാവാക്യം വാൻ ഡോക്ക് മെത്രാപ്പോലീത്ത സ്വീകരിച്ചതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച ട്രൂക്ക് ലാം പതിയെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകൃഷ്ടനായി മാറുകയായിരിന്നു.
“നീ രോഗിയായിരുന്നപ്പോഴൊക്കെ താൻ ബുദ്ധനോട് നിന്റെ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിച്ചിരുന്നു” എന്ന് സങ്കടത്തോടെയുള്ള മുത്തശ്ശിയുടെ പരാതിക്ക്, “ദൈവം ഇതാണ് ആഗ്രഹിക്കുന്നതെങ്കിൽ, എനിക്കെന്ത് ചെയ്യുവാൻ കഴിയും?” എന്നായിരുന്നു ട്രൂക്കിന്റെ മറുപടി.
കത്തോലിക്കർ നായകളുടെ ഇറച്ചി കഴിക്കുന്നവരും, ഒരു അപ്പകഷണം വിശുദ്ധമായി കരുതുന്നവരുമാണെന്നായിരുന്നു കാനഡയിൽ താമസിക്കുന്ന അമ്മാവൻ ട്രൂക്കിനെ നിരുത്സാഹപ്പെടുത്തുവാൻ പറഞ്ഞത്. എന്നാൽ എതിർപ്പുകളെ താൻ അനുഭവിച്ചറിഞ്ഞ വിശ്വാസത്തിന്റെ പരിചക്കൊണ്ട് അവൻ നേരിട്ടു. എതിർക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക മാത്രമാണ് അക്കാലയളവിൽ ട്രൂക്ക് ചെയ്തത്.
ഒടുവിൽ എതിർപ്പുകളെ അതിജീവിച്ച് കുടുംബാംഗങ്ങളുടെ അനുവാദത്തോടെ 2020 ഒക്ടോബർ 24-ന് കാൻ തോ രൂപതയിലെ വി ഹുങ് ഇടവകയിൽവെച്ച് ഫാ. അൻഫോങ്സോ ലെ കിൻ താച്ചിൽ നിന്നും ട്രൂക്ക് ലാം മാമ്മോദീസ സ്വീകരിച്ചു വിശ്വാസ സ്ഥിരീകരണം നടത്തി. ലൂയീസ് എന്ന പേരാണ് മാമ്മോദീസ നാമമായി അവൻ സ്വീകരിച്ചത്.
ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചപ്പോൾ സന്തോഷം കൊണ്ട് താൻ കരഞ്ഞുവെന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനു ശേഷം തന്നിൽ, അനുകമ്പയും, മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുവാനുമുള്ള മനോഭാവവും ഉണ്ടായെന്നും ലൂയീസ് പറയുന്നു.
ഇന്ന് ഒരു ദിവസവും മുടങ്ങാതെ പള്ളിയിൽ പോകുന്ന കടുത്ത കത്തോലിക്കാ വിശ്വാസിയാണ് ലൂയീസ്. ഒരു കത്തോലിക്കാ വൈദികനാകണമെന്നാണ് ട്രൂക്ക് ലാമിന്റെ ഇപ്പോഴത്തെ ആഗ്രഹം. ചെറിയ തോതിലുള്ള സന്നദ്ധ പ്രവർത്തനങ്ങളും അവൻ നടത്തിവരുന്നുണ്ട്. സദാസമയവും ഓൺലൈനിൽ കഴിയുന്ന പുതു തലമുറക്ക് വലിയ വിശ്വാസവെളിച്ചമേകുന്ന ലൂയിസിന്റെ ജീവിതകഥ നിരവധി പേരെയാണ് സ്വാധീനിക്കുന്നത്.

