ബെംഗളൂരു: കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച നടന്നത്. ചൊവ്വാഴ്ച വൈകീട്ട് 7.30-ഓടെയായിരുന്നു സംഭവം. എട്ടു കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്ക് അടയ്ക്കാൻ നേരത്ത് സൈനിക യൂണിഫോമിലെത്തിയ കവർച്ച സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.
ഒമ്പതോളം പേർ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. ഇവർ മുഖം മറച്ചിരുന്നു. കൈയിൽ തോക്കും മറ്റ് മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു.
കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കവർച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര ഭാഗത്തേക്കാണ് സംഘം രക്ഷപ്പെട്ടത്. ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സോലാപുരിൽ കാറും കവർച്ച നടത്തിയ സ്വർണത്തിന്റെ ഒരു ഭാഗം ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാർ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.