ടെഹ്റാൻ: തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ വധിച്ചാൽ അത് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന ഭീഷണിയുമായി ഇറാൻ.’ഇറാന്റെ പരമോന്നത നേതാവിനെ വധിച്ചാൽ അത് ആഗോള തലത്തിൽ പ്രധാന നേതാക്കളെ വധിക്കുന്ന ഒരു പരമ്പരയുടെ തുടക്കമാകും. അമേരിക്കയിൽ പോലും അതുണ്ടാകും.
അമേരിക്കയെയും അഞ്ച് ഭൂഖണ്ഡങ്ങളിലുമുള്ള അവരുടെ സഖ്യ കക്ഷികളെയും ലക്ഷ്യമിട്ടുള്ള തിരിച്ചടികളായിരിക്കും പിന്നീടുണ്ടാകുക’ – ഇറാൻ സുപ്രീം കൾച്ചറൽ റവല്യൂഷൻ കൗൺസിൽ അംഗം ഹസൻ റഹിംപുർ അസ്ഗാഡി പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിനിടെ ഖൊമേനിയെ വധിക്കാൻ സൈന്യം പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ദൗത്യം നടത്താനുള്ള അവസരം ലഭിച്ചില്ലെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വെളിപ്പെടുത്തിയിരുന്നു.
ഖൊമേനിയെ വേണമെങ്കിൽ വധിക്കാമായിരുന്നുവെന്നും ഇപ്പോൾ തങ്ങൾ അതിന് മുതിരുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ഇറാന്റെ ഭാഗത്തു നിന്നും ഇപ്പോൾ വന്നിട്ടുള്ളത്.
ജൂൺ 13 നാണ് ‘ഓപറേഷൻ റൈസിങ് ലയൺ’ എന്ന പേരിൽ ഇസ്രയേൽ ഇറാനുനേരെ ആക്രമണം നടത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ, മിലിറ്ററി ബേസുകൾ, ഇന്റലിജൻസ് സൈറ്റുകൾ എന്നിവയിൽ ഇസ്രയേൽ പോർ വിമാനങ്ങൾ നാശം വിതച്ചു. ഇതിനു മറുപടിയായി ‘ഓപറേഷൻ ട്രൂ പ്രോമിസ് 3’ എന്ന സൈനീക ദൗത്യത്തിലൂടെ ഇറാൻ തിരിച്ചടിച്ചിരുന്നു. അതിനിടെ അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. പിന്നീട് വെടിനിർത്തൽ പ്രഖ്യാപിച്ചതിലൂടെ ആണ് പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതു.