ഡോൾട്ടൻ: ലെയോ പതിനാലാമൻ ബാല്യത്തിൽ താമസിച്ചിരിന്ന വീട് ഏറ്റെടുക്കാൻ അമേരിക്കൻ സംസ്ഥാനമായ ഇല്ലിനോയിസിലെ ഡോൾട്ടണിലെ വില്ലേജ് കൗൺസിൽ തീരുമാനമെടുത്തു. ഇക്കഴിഞ്ഞ ജൂലൈ 1ന് നടന്ന പ്രത്യേക ബോർഡ് യോഗത്തിലാണ്, ആദ്യത്തെ അമേരിക്കൻ വംശജനായ മാർപാപ്പയായ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റിന്റെ (ഇപ്പോൾ ലെയോ പതിനാലാമൻ പാപ്പ) ബാല്യകാല വീട് വാങ്ങാൻ വില്ലേജ് കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുത്തിരിക്കുന്നത്.
റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് എന്ന പോപ്പ് ലിയോ പതിനാലാമൻ ഇക്കഴിഞ്ഞ മേയിലാണ് പോപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. 1955-ൽ ചിക്കാഗോയിൽ ജനിച്ച ഇദ്ദേഹം, വില്ലനോവയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് തിയോളജിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
അമേരിക്കയിലെ ഇല്ലിനോയിസ് സ്റ്റേറ്റിലെ ഡോൾട്ടൺ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിൻറെ കുടുംബ വീടായ ചെറിയ ഇരുനില വീട്, പോപ്പിന്റെ തിരഞ്ഞെടുപ്പിനു ശേഷം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 1949-ലാണ് പോപ്പിൻ്റെ മാതാപിതാക്കൾ ഈ വീട് വാങ്ങിയത്. ചിക്കാഗോയിൽ നിന്ന് 20 മൈൽ (ഏകദേശം 32 കിലോമീറ്റർ) അകലെയാണ് ഡോൾട്ടൺ ഗ്രാമം.
വീടിൻ്റെ ഉടമയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വീടിന്റെ പരിസരത്തെ റോഡുകൾ നന്നാക്കുമെന്നും, വിനോദസഞ്ചാരികളുടെ വരവ് ഗ്രാമത്തിന്റെപുനരുജ്ജീവനത്തിന് കാരണമാകുമെന്നുമാണ് കരുതുന്നത്. എന്നാൽ ചൊവ്വാഴ്ച നടന്ന യോഗത്തിൽ, പോപ്പ് ലിയോ പതിനാലാമന്റെ ബാല്യകാല വീട് വാങ്ങുന്നതിൽ ഗ്രാമവാസികളിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിലായ ഗ്രാമത്തിന് വീട് വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട പരിപാലനവും അധികബാധ്യത ആകുമോയെന്നാണ് പ്രദേശവാസി
കൾ ചിലരെങ്കിലും ആശങ്ക പ്രകടിപ്പിച്ചു.