കൊച്ചി : രാസലഹരിക്കെതിരായ പോരാട്ടം മദ്യത്തിനെതിരെയും ശക്തമാക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ആവശ്യപ്പെട്ടു. ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്റർ കലൂർ ജ്യോതി സിൽ സംഘടിപ്പിച്ച ‘ഓപ്പറേഷൻ തൂഫാൻ – പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യവും സാധ്യതകളും’ എന്ന ലഹരിവിരുദ്ധ സിമ്പോസിയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രാസലഹരികളുടെ വ്യാപനത്തിന് ഭരണസംവിധാനങ്ങളുടെ വീഴ്ചയും സമയോചിതമായ ഇടപെടലിന്റെ അഭാവവുമാണ് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ സർക്കാർ സ്വീകരിക്കുന്ന കർശന നടപടികൾ സ്വാഗതാർഹമാണെങ്കിലും ഇത്തരം ഇടപെടലുകൾ നേരത്തേ തന്നെ ഉണ്ടാകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രാസലഹരികളിൽ മാത്രം ഒതുങ്ങരുതെന്നും മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും സമൂഹത്തിൽ ശക്തമായ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യത്തിന്റെ ഉപയോഗം വർധിപ്പിക്കുന്ന നയങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ന്യൂമാൻ അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. എം. മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അഡ്വ. ചാർളി പോൾ, ബാബു പി. ജോൺ, ഡയാന ജോസഫ് എന്നിവർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ നയിച്ചു.

