സാഗ്രെബ്: ക്രൊയേഷ്യൻ ബിഷപ്പുമാർ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപിച്ചു . കഴിഞ്ഞ ജൂൺ 27-ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് ക്രൊയേഷ്യയിലുടനീളമുള്ള ദേവാലയങ്ങളിലും ചാപ്പലുകളിലും തിരുഹൃദയ പ്രതിഷ്ഠ പ്രാർത്ഥനയും മറ്റു ശുശ്രൂഷകളും നടന്നു.
പള്ളി മണികൾ അഞ്ച് മിനിറ്റ് സമയം നീട്ടി മുഴക്കിയാണ് സമർപ്പണ തിരുക്കർമ്മങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് വിശുദ്ധ കുർബാന അർപ്പണം നടന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം വൈദികർ യേശുവിന്റെ തിരുഹൃദയത്തിന് രാജ്യത്തെ ഭരമേൽപ്പിച്ച് പ്രാർത്ഥന നടത്തി. വിവിധയിടങ്ങളിൽ മെത്രാന്മാരും സമർപ്പണം നടത്തി.
‘ഞങ്ങൾ, ക്രൊയേഷ്യൻ വിശ്വാസികൾ, അങ്ങയുടെ നന്മയിൽ ആശ്രയിച്ചുകൊണ്ട്, അങ്ങയുടെ ഏറ്റവും പരിശുദ്ധമായ ഹൃദയം ഒരിക്കൽക്കൂടി ഞങ്ങൾക്കായി തുറക്കാൻ അങ്ങയുടെ അടുക്കൽ വരുന്നു” എന്ന ആമുഖത്തോടെയാണ് പ്രാർത്ഥന ആരംഭിച്ചത്. “ജ്ഞാനം, സ്നേഹം, പിതാവിന്റെ വചനം” എന്നിങ്ങനെ പ്രാർത്ഥനയിൽ യേശുവിനെ അഭിസംബോധന ചെയ്യുന്നുണ്ട്. ക്രൊയേഷ്യൻ കുടുംബങ്ങൾ, വൈദികർ, സന്യാസ സമൂഹങ്ങൾ, ഇടവകകൾ, ദമ്പതികൾ, കുട്ടികൾ, യുവജനങ്ങൾ, രോഗികൾ, വൃദ്ധർ, വിവിധ മേഖലകളിലെ തൊഴിലാളികൾ എന്നിവരെ തിരുഹൃദയത്തിന് സമർപ്പിച്ചുകൊണ്ടാണ് സമഗ്രമായ പ്രാർത്ഥന നടത്തിയത്.
ക്രൊയേഷ്യൻ ബിഷപ്പുമാരുടെ സമിതി 2024 നവംബറിൽ നടന്ന 69-ാമത് പ്ലീനറി അസംബ്ലിയിൽ തിരുഹൃദയത്തോടുള്ള ചരിത്രപരമായ ഭക്തി പുതുക്കാനുള്ള തീരുമാനം എടുത്തിരിന്നു. തിരുഹൃദയ സമർപ്പണം ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വർഷത്തോട് അനുബന്ധിച്ചു നടത്തണമെന്ന തീരുമാനമാണ് അവർ കൈക്കൊണ്ടത്. 1900-ൽ ഒന്നരലക്ഷത്തിലധികം ക്രൊയേഷ്യക്കാർ തിരുഹൃദയത്തിന് സമർപ്പിച്ച് തിരുഹൃദയത്തോട് പ്രതിജ്ഞയെടുത്ത അസാധാരണമായ ചടങ്ങിന്റെ 125-ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ടായിരിന്നു ഇത്തവണ സമർപ്പണമെന്നതും ശ്രദ്ധേയമാണ്.