കോർക്ക് :ഭീകരതയൊരുക്കിയ മരണക്കെണിയിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളെ അനുസ്മരിച്ചുകൊണ്ട് കോർക്കിലെ അഹകിസ്ഥ സ്മാരകം .1985 ജൂൺ 23-ന് അയർലണ്ടിലെ വെസ്റ്റ് കോർക്കിന്റെ തീരത്ത് ആഴക്കടലിൽ തകർന്നുവീണ എയർ ഇന്ത്യ ഫ്ലൈറ്റ് 182 (കനിഷ്ക) വിമാനദുരന്തത്തിന്റെ 40-ആം വാർഷികം ആണ് ദുഃഖഭരിതമായ ഓർമ്മകളോടെ ആചരിച്ചത് .
ദുരന്തത്തിന്റെ സ്മരണയായി തിങ്കളാഴ്ച രാവിലെ വെസ്റ്റ് കോർക്കിലെ അഹകിസ്ഥാ സ്മാരകത്തിൽ പ്രത്യേക അനുസ്മരണാ ചടങ്ങുകൾ സംഘടിപ്പിച്ചു .പ്രധാനമന്ത്രി മാർട്ടിൻ, ഇന്ത്യയുടെ പെട്രോളിയം-രാസവസ്തു മന്ത്രി ഹർദീപ് സിംഗ് പൂരി, കാനഡയുടെ ന്യൂനപക്ഷ വകുപ്പ് മന്ത്രി ഗാരി അനന്ദസംഗരീ, കോർക്ക് മേയർ ജോ കാരോൾ തുടങ്ങിയ പ്രമുഖർ പുഷ്പചക്രം അർപ്പിച്ച് ആദരിച്ചു .
ഇരകളുടെ കുടുംബാംഗങ്ങളോടൊപ്പം ,വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികളും ഐറിഷ് ജനതയും പങ്കുചേർന്ന അനുസ്മരണം വളരെ ഹൃദയസ്പർശിയായ നിമിഷങ്ങൾക്കാണ് വേദിയായത് .നാല്പത് വർഷങ്ങൾ പിന്നിട്ടിട്ടും, ഈ അപകടം ഇരകളുടെ കുടുംബങ്ങളുടെയും ആഗോള സമൂഹത്തിന്റെയും മനസ്സിൽ തീരാനിരിയാത്ത മുറിപ്പാടായി തുടരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന ഭീകരാക്രമണങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഈ ദുരന്തത്തിൽ 329 നിരപരാധികളാണ് കൊല്ലപ്പെട്ടത്.