തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസം തീരദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു .സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ കടലാക്രമണമുണ്ടായി . കൊല്ലം മുണ്ടയ്ക്കലില്‍ നൂറ് മീറ്ററോളം കടല്‍ കരയിലേക്ക് കയറി. കടലാക്രമണത്തില്‍ സമീപത്തെ കുടിവെള്ള പൈപ്പുകൾ തകര്‍ന്നതോടെ നാട്ടുകാര്‍ കുടിവെള്ളത്തിനും ബുദ്ധിമുട്ടുകയാണ് .
കൊല്ലം പൂത്തുറയില്‍ ഇന്ന് രാവിലെ വീണ്ടും കടലാക്രമണമുണ്ടായി. രാവിലെ ഏഴോടെ തീരദേശത്തെ ഒരു വീട്ടിലേക്ക് വെള്ളം കയറി. കുടുംബത്തെ അവിടെനിന്ന് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയില്‍ ഈ മേഖലയില്‍ കടലാക്രമണം രൂക്ഷമായിരുന്നു. മൂന്ന് വീടുകളില്‍ വെള്ളം കയറിയതോടെ രാത്രി തന്നെ ജനങ്ങളെ ഇവിടെനിന്ന് മാറ്റിയിരുന്നു.
കൊല്ലം തീരമേഖലയിലും കടലാക്രമണം. നഗരത്തിലെ മുണ്ടയ്ക്കൽ, വെടിക്കുന്ന്, ഇരവിപുരം പ്രദേശങ്ങളിലും കരുനാഗപ്പള്ളിയിലെ ആലപ്പാട് ഭാഗങ്ങളിലുമാണ് കടൽക്ഷോഭം ഉണ്ടായത്. മീൻപിടുത്ത ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഇന്നലെ രാത്രിയോടെ തുടങ്ങിയ കടലാക്രമണം പുലർച്ചെ വരെ തുടർന്നു.
ആലപ്പുഴ തൃക്കുന്നപ്പുഴയിലും ശനിയാഴ്ച രാത്രിയോടെ നേരിയ തോതില്‍ കടലാക്രമണം ഉണ്ടായി. മൂന്ന് കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കടന്നത്.
അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളാ തീരത്ത് ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്. ഇന്ന് അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തീരത്ത് കിടന്ന് ഉറങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.

