ജെറുസലേം: സിറിയൻ ക്രൈസ്തവർക്ക് സഹായഹസ്തവുമായി യഹൂദരുടെയും ക്രൈസ്തവരുടെയും കൂട്ടായ്മയായ ഇന്റർനാഷ്ണൽ ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യൻ ആൻഡ് ജൂസ്. സിറിയയിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമവും ഭീഷണിയും തുടരുന്ന പശ്ചാത്തലത്തിലാണ് സഹായവുമായി യഹൂദ സംഘടന മുന്നോട്ട് വന്നത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തിക്കടുത്തുള്ള ക്രിസ്ത്യൻ, ഡ്രൂസ് സമൂഹങ്ങൾക്കുള്ള മാനുഷിക പിന്തുണ കൂടുതൽ നൽകുന്നതിന്റെ ഭാഗമായി ജീവൻരക്ഷ പരിചരണത്തിനു പരിമിതമായ പ്രദേശങ്ങളിൽ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി അഞ്ച് ആംബുലൻസുകൾ വിതരണം ചെയ്തു.
ഇസ്രായേലിന്റെ ദേശീയ അടിയന്തര മെഡിക്കൽ സംഘടനയായ മാഗൻ ഡേവിഡ് അഡോമുമായി (എംഡിഎ) സഹകരിച്ചാണ് പ്രാദേശിക ക്രിസ്ത്യൻ, ഡ്രൂസ് പൗരന്മാരുടെ അടിയന്തര ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ആംബുലൻസും മെഡിക്കൽ സഹായവും സജ്ജീകരിച്ചിരിക്കുന്നത്. ആംബുലൻസുകളുടെയും ഉപകരണങ്ങളുടെയും സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിലൂടെ മേഖലയിലെ സാധാരണക്കാർക്ക് ഉയർന്ന നിലവാരമുള്ളതും ജീവൻരക്ഷാ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങളുടെ ഇടപെടലിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടന.
2025-ൽ മാത്രം, സിറിയയിൽ സംഘടനയുടെ പിന്തുണയോടെ ന്യൂനപക്ഷ സമൂഹം താമസിക്കുന്ന രണ്ട് ഗ്രാമങ്ങളിൽ പ്രാദേശിക മെഡിക്കൽ ക്ലിനിക്കുകൾ സ്ഥാപിച്ചിരിന്നു. അൽ – സുവൈദ മേഖലയിലെ ആശുപത്രികളിലേക്ക് ജീവൻരക്ഷാ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്യൽ, ആക്രമണങ്ങൾക്കിടയിൽ അടിസ്ഥാന ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്ന പ്രാദേശിക കുടുംബങ്ങൾക്ക് ഭക്ഷണ സഹായം വിതരണം ചെയ്യൽ എന്നീ വിവിധ സഹായങ്ങൾ സംഘടന ലഭ്യമാക്കിയിട്ടുണ്ട്.

