വാഷിംഗ്ടൺ ഡി.സി: യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന കലാസൃഷ്ടികൾ ഒരുക്കിയ കുട്ടികൾക്ക് അവാർഡുകൾ സമ്മാനിച്ച് മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷൻ (എം.സി.എ). സർഗ്ഗാത്മകതയിലൂടെ, ക്രിസ്തുവിന്റെ രക്ഷാകര തുടക്കത്തിന്റെ സംഭവക്കഥ അവർ മനോഹരമായി പ്രകടിപ്പിച്ചുവെന്നും അതിനാലാണ് അവാർഡ് സമ്മാനിച്ചതെന്നും വാഷിംഗ്ട്ടൺ ഡി സിയിലെ മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്റെ ഡയറക്ടർ അലിക്സാണ്ട്ര ഹോൾഡൻ ഇന്നലെ ഡിസംബർ 5ന് നടന്ന അവാർഡ് ദാന ചടങ്ങിൽ പറഞ്ഞു.
“ലോകമെമ്പാടുമുള്ള മറ്റ് കുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കാനും ത്യാഗം ചെയ്യാനും കുട്ടികളെ പഠിപ്പിച്ചുകൊണ്ട് വിശ്വാസത്തിൽ വളരാൻ സഹായിക്കുക” എന്നതാണ് എംസിഎയുടെ ദൗത്യം. 1933 മുതൽ, യേശുവിന്റെ ജനനത്തെ ചിത്രീകരിച്ചുകൊണ്ട് സുവിശേഷവത്ക്കരണത്തിന് പിന്തുണ നൽകുവാൻ സംഘടന കുട്ടികളെ പ്രോത്സാഹിപ്പിച്ചുവരുന്നുണ്ട്. ക്രിസ്തുവിന്റെ ജനനത്തിന്റെ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കാൻ കൂടിയാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിക്കുന്നത്.
രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് എൻട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തതെന്നു നാഷ്ണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഹോൾഡൻ പറഞ്ഞു. ഈ വർഷത്തെ ഗ്രാൻഡ് പ്രൈസിന് ലോസ് ഏഞ്ചൽസ് അതിരൂപതയിലെ റീസറക്ഷൻ കാത്തലിക് സ്കൂളിലെ വിദ്യാർത്ഥിനിയായ ജാനിയേൽ പെരസും ടെക്സസിലെ ഫോർട്ട് വർത്ത് രൂപതയിലെ സെന്റ് ആൻഡ്രൂ കാത്തലിക് സ്കൂളിലെ വിദ്യാർത്ഥിനിയായ ഡയാന ഉയിറ്റിങ്കോയും അർഹരായി. അവാർഡ് ദാന ചടങ്ങിൽ 14 കുട്ടികൾക്കു സമ്മാനം നൽകി.

