കൊച്ചി: തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുകാരനെ കാണാതായി പരാതി. ഒറ്റപ്പെട്ടുപോയ ഇയാളുടെ നാലാം ക്ലാസിൽ പഠിക്കുന്ന മകനെ പൊലീസെത്തി ബന്ധുക്കൾക്ക് കൈമാറി. ഇയാൾ വളർത്തിയിരുന്ന 26 ഹൈബ്രിഡ് നായ്ക്കളും പട്ടിണിയിലായിരുന്നു. നായ്ക്കളെ ഷെൽറ്ററിലേയ്ക്ക് മാറ്റി.
എരൂർ തൈക്കാട്ട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുധീഷ് എസ്. കുമാർ എന്നയാളെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. സുധീഷിൻ്റെ മകൻ ഫോണിൽ പൊലീസിനെ വിളിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തിങ്കളാഴ്ച രാത്രിയോടെ പൊലീസെത്തി കുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയിരുന്നു. എന്നാൽ സുധീഷിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.മുപ്പതിനായിരം മുതൽ അര ലക്ഷം രൂപ വരെ വിലയുള്ള നായ്ക്കൾ ഈ വീട്ടിൽ ഉണ്ടായിരുന്നു. നായ്ക്കളെ ബ്രീഡിങ് നടത്തി വിൽപ്പന നടത്തിയിരുന്ന ആളായിരുന്നു സുധീഷ്. പട്ടിണിയിലായ നായ്ക്കൾ ഭക്ഷണം കിട്ടാതെ ബഹളംവച്ചതായി പ്രദേശവാസികൾ പറയുന്നു. വിവരമറിഞ്ഞ് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ സജീവൻ സ്ഥലത്തെത്തി നായ്ക്കൾക്ക് തീറ്റയും വെള്ളവും നൽകി. ഇത്രയും നായ്ക്കളെ ഇവിടെ വളർത്തുന്നതിനെതിരേ നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇവയെ ഇവിടെനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ തൃപ്പൂണിത്തുറ നഗരസഭാധികൃതർക്ക് പരാതി നൽകി.അധികൃതർ നായ്ക്കളുടെ ഉടമയ്ക്ക് നോട്ടീസ് കൊടുത്തിരുന്നു. ബുധനാഴ്ച പൊലീസ് നായ്ക്കളെ കൊച്ചി കണ്ടക്കടവിലെ ഷെൽറ്ററിലേക്കു മാറ്റി.