തിരുവനന്തപുരം: മുതലപ്പൊഴിയിൽ അഴിമുഖത്ത് വീണ്ടും വള്ളം മറിഞ്ഞ് അപകടം. മൽസ്യ ബന്ധന തൊഴിലാളികളുടെ വള്ളമാണ് തലകീഴായി മറിഞ്ഞത്. അപകടസമയം മൂന്നു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഏറെക്കാലമായി തീരജനത മുതലപ്പൊഴിയിലെ മരണപ്പൊഴിയെ പറ്റി അധികാരികൾക്ക് നിരവധി പരാതികൾ നൽകിയിട്ടുണ്ട് . അധികാരികൾ മെല്ലെപ്പോക്ക് തുടരുകയാണ് .
വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുളള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.തൊഴിലാളികൾ മൂന്നു പേരും നീന്തി രക്ഷപ്പെട്ടതായാണ് വിവരം.
അശാസ്ത്രീയ നിർമാണം ഉൾപ്പെടെയുള്ളവ കാരണമാണ് മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാവാൻ കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ പൂർണമായി നീക്കിയാൽ മാത്രമേ അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുകയുള്ളൂ. 20,000ലേറെ വരുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗമാണ് വഴിമുട്ടുന്നത് .
ഓരോ സീസണിലും നിരവധി ആളുകളുടെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടും കഠിനംകുളം കായലും അറബിക്കടലും ചേരുന്ന ഈ പൊഴിമുഖത്തെ അപകട സാഹചര്യത്തിന് പരിഹാരം കാണാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. മുതലപ്പൊഴിയെ അപകടരഹിതമാക്കാന്‍ അദാനി തുറമുഖ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നെങ്കിലും അടിഞ്ഞുകൂടുന്ന മണൽ നീക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയത് അപകടങ്ങൾ പതിവാകാൻ കാരണമായി.