ന്യൂഡൽഹി : ഡൽഹിയിൽ നിന്നും ബാലിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരികെ മടങ്ങി. ബാലിയിലെ പ്രധാന എയർപോർട്ടിന് സമീപം അഗ്നിപർവത സ്ഫോടനം റിപ്പോർട്ട് ചെയ്തതിന് തുടർന്നാണ് വിമാനം തിരികെ പോന്നത് .ബുധനാഴ്ച രാവിലെ പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം യാത്രക്കാരുമായി ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതായി എയർ ഇന്ത്യ അറിയിച്ചു.
ബാലിയിലെ മൗണ്ട് ലെവോട്ടോബി ലക്കി ലക്കി അഗ്നിപർവതമാണ് പൊട്ടിതെറിച്ചത്. നവംബറിൽ ഈ അഗ്നിപവർതം പൊട്ടിത്തെറിച്ച് 11 പേർ മരിച്ചിരുന്നു. നിലവിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കുമെന്നും അറിയിച്ചു.ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് പൂർണമായ റീഫണ്ട് നൽകും.
മറ്റ് വിമാനങ്ങളിൽ ബാലിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. അഗ്നി പർവ്വത സ്ഫോടനത്തെ തുടർന്ന് എയർഇന്ത്യയെ കൂടാതെ ബാലിയിലേക്കുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വിർജിൻ ഓസ്ട്രേലിയ, സിംഗപ്പൂർ എയർലൈൻ, എയർ ന്യൂസിലാൻഡ്, ജെറ്റ്സ്റ്റാർ തുടങ്ങിയ കമ്പനികളുടെ വിമാന സർവീസുകളെല്ലാം റദ്ദാക്കി.