കൊച്ചി : ലോകത്തെമ്പാടും തൊഴിലാളിവിരുദ്ധ നിലപാടുകളും നയങ്ങളും ശക്തിപ്രാപിക്കുമ്പോൾ, ദരിദ്രർക്കും തൊഴിലാളികൾക്കൊപ്പവുമാണ് സഭയെന്ന ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പയുടെ വാക്കുകൾ പ്രത്യാശ നല്കുന്നതായി കേരള ലേബർ മൂവ്മെന്റ് അഭിപ്രായപ്പെട്ടു.
പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ലിയോ എന്ന പേര് സ്വീകരിച്ചതിന്റെ കാരണങ്ങളും പാപ്പ വ്യക്തമാക്കുകയുണ്ടായി. പുതിയ സംഗതികൾ എന്ന അർത്ഥം വരുന്ന റേരും നോവാരും എന്ന തൊഴിലാളികളുടെ അവകാശ പത്രിക എന്നു വിശേഷിപ്പിക്കപ്പെടുന്ന ചാക്രികലേഖനം 1891 മെയ് 15 ന് പുറപ്പെടുവിച്ച ലിയോ പതിമൂന്നാമൻ പാപ്പായുടെ പേരാണ് പുതിയ പാപ്പ സ്വീകരിച്ചതിലൂടെ തൊഴിലാളികളോടുള്ള തന്റെയും സഭയുടെയും ആഭിമുഖ്യം പിതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്.
സ്വാർത്ഥതയ്ക് ശക്തിയേറിയ ഊന്നലും സാമ്പത്തിക നേട്ടങ്ങൾക്ക് മാനുഷികമൂല്യങ്ങളെക്കാൾ പ്രാധാന്യം നല്കുന്ന സമകാലിക യാഥാർത്യങ്ങളിൽ കത്തോലിക്ക സഭയുടെ നിലപാടുകൾ പ്രസക്തമാവും. മാനവികത നേരിടുന്ന അതിശക്തമായ വെല്ലുവിളിയാണ്നിർമ്മിത ബുദ്ധിയെന്ന് നിരീക്ഷിക്കുന്ന ലിയോ പാപ്പ മനുഷ്യ മഹത്വം, നീതി, തൊഴിൽ എന്നിവയിൽ ഉളവാക്കുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ആശങ്കകളും പങ്കു വയ്ക്കുന്നു.
റേരും നൊവാരും എന്ന ചാക്രികലേഖനത്തിലൂടെ സഭ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച സാമൂഹിക ദർശനങ്ങൾ നിർമ്മിത ബുദ്ധി ഉൾപ്പടെ ഉയർത്തുന്ന നവലോകത്തിന്റെ പ്രതിസന്ധികളിലും പ്രതിബദ്ധതയോടെ സഭ തുടരും എന്ന് പാപ്പ വ്യക്തമാക്കുന്നു.
പാപ്പയുടെ പ്രഥമ പൊതു ദർശനത്തിൽ തന്നെ തൊഴിലാളികളെ സംബന്ധിച്ച പാപ്പായുടെ സമീപനം അവതരിപ്പിച്ചു. കേരളത്തിന്റെ സാഹചര്യങ്ങളിൽ പ്രത്യേകിച്ച് അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ ശക്തീകരണത്തിൽ ക്രീയാന്മക കർമ്മപദ്ധതി പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രസിഡണ്ട് ജോസ് മാത്യു, ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത്, ജനറൽ സെക്രട്ടറി ഡിക്സൺ മനീക്ക് എന്നിവർ പ്രസ്താവനയിൽവ്യക്തമാക്കി.