ബെയ്റൂട്ട്: തെക്കൻ ലെബനോനിൽ യേശുവിന്റെ രൂപം തകർക്കുന്ന ഇസ്രായേൽ സൈനികന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ ലോകമെമ്പാടും വ്യാപക പ്രതിഷേധം. ഇസ്രായേൽ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലെബനോനിലെ ഡെബെൽ എന്ന ഗ്രാമത്തിൽ അരങ്ങേറിയ സംഭവമാണ് ആഗോള തലത്തിൽ വലിയ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. ലെബനോനിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം ഗ്രാമത്തിന്റെ നിയന്ത്രണം ഇസ്രായേൽ സൈന്യത്തിന്റെ പക്കലായിരുന്നു.
പാലസ്തീൻ മാധ്യമ പ്രവർത്തകനായ യൂനിസ് തിരവിയാണ് ജാക്ക്ഹാമർ ഉപയോഗിച്ച് ഒരു സൈനികൻ യേശു ക്രിസ്തുവിന്റെ രൂപം തകർക്കുന്ന ചിത്രം എക്സിലൂടെ പങ്കുവെച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ അതിവേഗം ചർച്ചയാകുകയായിരിന്നു. ആദ്യം നിശബ്ദത പാലിച്ച ഇസ്രായേൽ ഭരണകൂടം തങ്ങളുടെ സൈനികനാണ് ദൃശ്യത്തിലുള്ളതെന്ന് സ്ഥിരീകരിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളിൽ നിന്നുപോലും കനത്ത വിമർശനമാണ് ഉയരുന്നത്.
സൈനികന്റെ നടപടിയിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സൈനികന്റെ ഈ പ്രവർത്തി മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ഇസ്രായേൽ സൈനിക വക്താവ് കുറ്റസമ്മതം നടത്തി. നേരത്തെ ചിത്രം ആധികാരികമാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ആദ്യം അറിയിച്ചെങ്കിലും, പ്രാഥമിക പരിശോധനയിൽ ചിത്രം യഥാർത്ഥമാണെന്ന് വ്യക്തമായിരിന്നു. കോടി കണക്കിന് ക്രൈസ്തവരെ വേദനിപ്പിച്ച സംഭവത്തിൽ ആഗോള തലത്തിൽ പ്രതിഷേധം കനക്കുകയാണ്.

