അബൂജ: എല്ലാ ദിവസവും കൂട്ടക്കൊലകൾ നടക്കുന്ന നൈജീരിയായിൽ സൊകോട്ടോ ബിഷപ്പ് മാത്യു ഹസ്സൻ കുക്കയാണ് രാജ്യത്തെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച 10 പേരും ചൊവ്വാഴ്ച 50 പേരും ബുധനാഴ്ച 100 പേരും കൊല്ലപ്പെടുന്ന മറ്റൊരു രാജ്യവുമില്ലായെന്നും എല്ലാ ആഴ്ചയും കൂട്ടക്കൊലകൾ തുടരുകയാണെന്നും അത്തരമൊരു രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും സൊകോട്ടോ ബിഷപ്പ് ചോദ്യമുയർത്തി.
നൈജീരിയയിലെ അഡമാവ സംസ്ഥാനത്തിന്റെ തലസ്ഥാനമായ യോളയിൽ ഗവർണർ അഹ്മദു ഫിന്തിരിയുടെ ജീവചരിത്രത്തിന്റെ പ്രകാശനവേളയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. കൊലപാതകങ്ങളെയും കൂട്ടക്കൊലകളെയും മതപരമായ മാനദണ്ഡങ്ങൾക്കനുസരിച്ച് തരംതിരിക്കുന്ന പ്രവണത ശരിയല്ലായെന്നും നൈജീരിയയിൽ സംഭവിക്കുന്നത് സുഡാൻ, കാമറൂൺ, നൈജർ, ഘാന അല്ലെങ്കിൽ ലോകത്തിലെ മറ്റേതെങ്കിലും രാജ്യത്ത് സംഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മത-സാമുദായിക നേതാക്കളുടെ പങ്കാളിത്തത്തോടെ, രാഷ്ട്രീയ-സ്ഥാപന തലത്തിലാണ് പ്രശ്നം പരിഹരിക്കേണ്ടത്, കൂട്ടായ ഉത്തരവാദിത്തമില്ലാതെ സമാധാനം കൈവരിക്കാൻ കഴിയില്ല. സുരക്ഷ, നീതി, ദേശീയ ഐക്യം എന്നിവ ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ രാഷ്ട്രീയ-മത നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ദൈനംദിന അക്രമങ്ങളും വളർന്നുവരുന്ന ഭിന്നതകളും നിറഞ്ഞ ഒരു രാജ്യത്തിലെ നേതാക്കൾ വിഭാഗീയതയ്ക്ക് പകരം ഐക്യം തിരഞ്ഞെടുത്തില്ലെങ്കിൽ അതിന് ധാർമ്മികമായ ദിശാബോധം നഷ്ടപ്പെടുമെന്നും മെത്രാൻ മുന്നറിയിപ്പ് നൽകി. ക്രൈസ്തവ കൂട്ടക്കൊലകൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ച രാജ്യമാണ് നൈജീരിയ.

