അബൂജ: കഴിഞ്ഞ വർഷം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം ഏറ്റവും കൂടുതലാണെന്ന് റിപ്പോർട്ട്. ലോകമെമ്പാടും വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട 4,849 ക്രിസ്ത്യാനികളിൽ 3,490 പേരും നൈജീരിയയിൽ നിന്നുള്ളവരാണെന്ന് ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് 2026 ന്റെ വേൾഡ് വാച്ച് ലിസ്റ്റ് പറയുന്നു.
ക്രൈസ്തവർ വിവിധ തരത്തിലുള്ള പീഡനത്തിനും ഇരയാകുന്നവരുടെ എണ്ണം 388 ദശലക്ഷമായി വർദ്ധിച്ചു. 2024 ഒക്ടോബറിനും 2025 സെപ്റ്റംബറിനും ഇടയിൽ പീഡനത്തിന് ഇരയാകുന്ന 8 ദശലക്ഷം ക്രൈസ്തവരുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നൈജീരിയ ക്രിസ്ത്യാനികൾക്ക് ഒരു മരണക്കെണിയായി പ്രതിനിധീകരിക്കുന്ന ഒരു പ്രദേശമായി മാറിയിരിക്കുകയാണെന്ന് ഓപ്പൺ ഡോർസ് യുകെ & അയർലൻഡിന്റെ സിഇഒ ഹെൻറിയേറ്റ ബ്ലൈത്ത് പറഞ്ഞു.
ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള തീവ്രവാദികൾക്കെതിരെ ആക്രമണം നടത്തിയതോടെ സമീപ മാസങ്ങളിൽ നൈജീരിയയിലെ സ്ഥിതി വീണ്ടും ആഗോള ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നൈജീരിയൻ സർക്കാരിന്റെ നിലപാട് ട്രംപ് ഭരണകൂടത്തെയും മറ്റ് അന്താരാഷ്ട്ര സർക്കാരുകളെയും ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ പ്രാപ്തമാക്കുമെന്ന് ഓപ്പൺ ഡോർസിനായുള്ള സബ്-സഹാറൻ ആഫ്രിക്കയിലെ വിദഗ്ദ്ധനായ ജോൺ സാമുവൽ പറയുന്നു.
2025 നവംബറിൽ നൈജീരിയൻ പ്രതിസന്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ സംസാരിച്ചിരിന്നു. രാജ്യത്ത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും കൂട്ടക്കൊല ചെയ്യപ്പെടുകയാണെന്നും മതസ്വാതന്ത്രത്തിനായി ഭരണകൂടം നിലകൊള്ളണമെന്നും പാപ്പ പറഞ്ഞിരിന്നു. ഫുലാനി ഗോത്ര വിഭാഗം നടത്തുന്ന ആക്രമണങ്ങളിൽ മുസ്ലീങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യാനികൾ 2.7 മടങ്ങ് കൂടുതലായി ലക്ഷ്യമിടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായി നെതർലാൻഡ്സ് ആസ്ഥാനമായുള്ള ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക നേരത്തെ വെളിപ്പെടുത്തിയിരിന്നു.

