കൊച്ചി : രാജ്യപുരോഗതിക്കായി പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്ത പെരുമാനൂർ ഇടവക ചെയ്ത ത്യാഗം സമാനതകളില്ലാത്തതാണെന്നു കൊച്ചി മേയർ വി. കെ. മിനിമോൾ പറഞ്ഞു.
അന്നു സിമിത്തേരിയും പള്ളിയും വിട്ടുകൊടുക്കില്ല എന്ന് പൂർവികർ വാശി പിടിച്ചിരുന്നെങ്കിൽ കപ്പൽശാല കേരളത്തിന് നഷ്ടമായേനെ എന്നും മേയർ കൂട്ടിച്ചേർത്തു.
കപ്പൽശാലയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതിന്റെ അമ്പത്തിനാലാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
കൊച്ചി കപ്പശാലയുടെ കവാടത്തിനു സമീപം നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ അധ്യക്ഷനായിരുന്നു.
മുൻ കൗൺസിലർ ഡേവിഡ് പറമ്പിത്തറ, കൗൺസിലർമാരായ ആന്റണി പൈനുതറ, പി. ഡി. മാർട്ടിൻ,കെ. വി. പി. കൃഷ്ണകുമാർ, നിർമല ടീച്ചർ, കെ. എക്സ്. ഫ്രാൻസിസ് സഹവികാരി ഫാ. സോബിൻ സ്റ്റാൻലി, കുടുംബയോഗ കേന്ദ്രസമിതി ലീഡർ അനീഷ് ആട്ടപ്പറമ്പിൽ, സെക്രട്ടറി സോളി ബോബൻ എന്നിവർ പ്രസംഗിച്ചു.

