വത്തിക്കാൻ: ഡിസംബർ മാസം ഏഴാം തീയതി, ഞായറാഴ്ച്ച, വൈകുന്നേരം, വത്തിക്കാൻ ബസിലിക്കയുടെ ചത്വരത്തിലെ സ്തൂപങ്ങൾക്കിടയിൽ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളിൽ, ക്രിസ്തുമസിനോടനുബന്ധിച്ച്, തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകി. പാവപ്പെട്ടവരോടും, സമൂഹത്തിൽ അധഃസ്ഥിതരായവരോടും എപ്പോഴും സാമീപ്യം കാണിച്ചിട്ടുള്ള കത്തോലിക്കാ സഭയുടെ മാതൃക എടുത്തു കാണിച്ചുകൊണ്ടാണ് ഇത്തരം ഒരു വിരുന്ന് ഒരുക്കിയത്.
ഏകദേശം നൂറ്റിയിരുപതോളം ആളുകൾ അത്താഴവിരുന്നിൽ പങ്കാളികളായി. നിരവധി സന്നദ്ധപ്രവർത്തകർ അത്താഴവിരുന്നിനു സേവനങ്ങൾ നൽകി. വത്തിക്കാന്റെ പരിസരത്തു തെരുവിൽ അന്തിയുറങ്ങുന്ന വിവിധ ആളുകൾ, സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറുവാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഒരുമിച്ചുള്ള ഭക്ഷണവിരുന്നുകളിൽ പങ്കെടുക്കുവാൻ അവർക്കുള്ള ആഗ്രഹം നിറവേറ്റുതിനാണ്, ഇത്തരത്തിൽ വത്തിക്കാൻ വിവിധ ഭക്ഷണ വിരുന്നുകൾ നടത്തുന്നെതെന്നും, പരിശുദ്ധ പിതാവിന്റെ, ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി പങ്കുവച്ചു.
വത്തിക്കാൻ ബസിലിക്കയുടെ അടുത്തുള്ള വിവിധ ഭക്ഷണശാലകൾ നൽകിയ പങ്കാളിത്തത്തോടുകൂടിയാണ്, ഈ വിരുന്നു സാധ്യമാക്കിയത്. വിരുന്നിന്റെ അവസരത്തിൽ സംഗീത കച്ചേരിയും, നൃത്തവും സംഘടിപ്പിച്ചു. പാവപ്പെട്ടവരായ സഹോദരങ്ങളും, സഭയുടെ ഭാഗം ആണെന്നുള്ള സത്യം എടുത്തു പറയുന്നതാണ് ഈ വിരുന്ന്, അത് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണെന്നും കർദിനാൾ കോൺറാഡ് എടുത്തു പറഞ്ഞു. വിരുന്നിൽ പങ്കെടുത്തവർ അവരുടെ ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങൾ പങ്കുവച്ചതും ഏറെ ഹൃദയസ്പർശിയായിരുന്നു.
