തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിനു 20 രൂപ അധികം ചുമത്തിയ വകയിൽ കോളടിച്ചു ബവ്കോ. രണ്ടു ജില്ലകളിൽനിന്നു മാത്രം ബവ്കോയ്ക്ക് ഒറ്റമാസത്തിനുള്ളിൽ വരുമാനം കിട്ടിയത് ഒന്നരക്കോടിയിലേറെ രൂപയാണ്.
തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ നടപ്പാക്കിയപ്പോഴാണ് മദ്യപന്മാരിൽനിന്ന് ഇത്രത്തോളം രൂപ ബവ്കോയ്ക്കു കിട്ടിയത്. പകുതിയോളം കുപ്പികൾ മാത്രമാണ് തിരിച്ചെത്തിയത്.
രണ്ടു ജില്ലകളിലെയും 20 ബവ്കോ ഔട്ട്ലറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്. സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 9 വരെ 15,25,584 പ്ലാസ്റ്റിക് ബോട്ടിലുകളാണ് 20 ഔട്ട്ലറ്റുകളിലൂടെ വിറ്റഴിച്ചത്.
ഇതിൽ 7,66,604 ബോട്ടിലുകൾ മാത്രമാണ് തിരിച്ചെത്തിയത്. ബാക്കി 7,58,980 കുപ്പികൾക്ക് അധികം ഈടാക്കിയ 20 രൂപ ബവ്കോയ്ക്കു സ്വന്തം. കുറച്ചു കുപ്പികൾ കൂടി തിരിച്ചെത്തിയാക്കാമെന്നാണ് അധികൃതർ പറയുന്നത്.
രണ്ടു ജില്ലകളിൽ മാത്രം ഒറ്റ മാസം കൊണ്ട് ഒന്നരക്കോടിയിലേറെ രൂപ അധികം ലഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമ്പോൾ എത്ര കോടിയോളം രൂപയാകും പ്ലാസ്റ്റിക് നിർമാർജനത്തിൻ്റെ പേരിൽ ഈടാക്കുകയെന്നാണ് മദ്യപന്മാരുടെ ആശങ്ക. ബാലരാമപുരം മുക്കോല ഔട്ട്ലറ്റിലാണ് ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത്. 91794 കുപ്പികൾ വിറ്റതിൽ 59067 എണ്ണം തിരിച്ചെത്തി. കണ്ണൂർ പണപ്പുഴയിൽ 67,896 കുപ്പികൾ വിറ്റതിൽ 21,007 എണ്ണം മാത്രമാണ് തിരിച്ചെത്തിയത്.