ടെൽ അവീവ്:പന്ത്രണ്ടു ദിവസത്തെ സംഘർഷങ്ങൾക്കു ശേഷം പശ്ചിമേഷ്യ സമാധാനത്തിലേക്ക് .എന്നാൽ ഇസ്രയേലും ഇറാനും നടത്തിയ പ്രസ്താവനകളിൽ വിജയം തങ്ങൾക്കാണെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു .
ഇറാനെതിരേ ചരിത്രവിജയം നേടിയെയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ വിജയം തലമുറകളോളം ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു.
12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാൻ പ്രസിഡൻറ് അറിയിച്ചത്.ശത്രുവിന് തക്കതായ ശിക്ഷ നൽകി. ഇറാനെ എതിർത്താൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാൻറെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈൽ ഭീഷണിയും ഉൾപ്പെടെ രണ്ട് ഭീഷണികളാണ് ഇസ്രയേൽ ഇല്ലാതാക്കിയത്- നെതന്യാഹു പറഞ്ഞു .
നടപടിയെടുത്തിരുന്നില്ലെങ്കിൽ അപകടം നേരിടേണ്ടി വരുമായിരുന്നു. ആണവ ശാസ്ത്രജ്ഞർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഇറാന്റെ മുതിർന്ന സേനാ നേതാക്കളെയെല്ലാം ഇസ്രയേൽ പ്രതിരോധസേന നശിപ്പിച്ചു . ഇസ്ഫഹാനിലെയും നതാൻസിലെയും അരാകിലെയും ആണവകേന്ദ്രങ്ങൾ നശിപ്പിച്ചു.
അതേസമയം, സംഘർഷം ആരംഭിച്ചതിനു പിന്നാലെ അടച്ച ഇറാൻറെ വ്യോമപാത ഉടൻ തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.