അഹമ്മദാബാദ് : വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ പരിസരത്ത് നിന്ന് ഇതുവരെ 21 മൃതദേഹങ്ങൾ കണ്ടെടുത്തു . അന്വേഷണ പുരോഗതി വിലയിരുത്താൻ കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ ദില്ലിയിൽ യോഗം ചേർന്നു. വിമാനാപകടം അന്വേഷിക്കാൻ ഉന്നതതല സമിതിയെ രൂപീകരിച്ചു.വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ നൽകി.
ഫലം ലഭിക്കാൻ 48 മുതൽ 72 മണിക്കൂർ വരെ സമയമെടുക്കുമെന്നതിനാൽ മൃതദേഹങ്ങൾ കൈമാറുന്നത് വൈകും. നേരിട്ട് തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിത്തുടങ്ങി .
ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മരിച്ച ഒമ്പത് പേർ എംബിബിഎസ് വിദ്യാർത്ഥികളാണ്. ചികിത്സയിലുളള 36 പേരിൽ 16പേരും വിദ്യാർത്ഥികളാണ്. മരിച്ചവരും പരിക്കേറ്റവരുമായ മെഡിക്കൽ വിദ്യാർത്ഥികളുടെ ബന്ധുക്കൾക്കും സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗുജറാത്ത് സംസ്ഥാന ഘടകം കത്തയച്ചിട്ടുണ്ട് . അതിനിടെ സംഭവത്തിൽ സമഗ്ര അന്വേഷണത്തിനായി കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സമാന്തരമായ മറ്റ് സാങ്കേതിക അന്വേഷണവും പുരോഗമിക്കുകയാണ്. പ്രദേശത്ത് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും എൻഎസ്ജിയും എൻഡിആർഎഫ്, ഡിജിസിഎ തുടങ്ങീ ടീമുകൾ പരിശോധിക്കുകയാണ്. അതിനിടെ ഡൽഹിയിൽ ഇതുവരെയുളള വിലയിരുത്തലുകളും അന്വേഷണവും അവലോകനം ചെയ്യാൻ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.