ഹൈദരാബാദ് : സിബിസിഐ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് നിസ്കോര്‍ട്ട് മീഡിയ കോളേജുമായി സഹകരിച്ച് ഹൈദരാബാദിലെ സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരിയില്‍ നടന്ന സഭയിലെ മാധ്യമപ്രവര്‍ത്തകരുടെ ദേശീയ കൂട്ടായ്മ സംഘടിപ്പിച്ചു.14 റീജിയണുകളില്‍ നിന്നുള്ള മീഡിയ സെക്രട്ടറിമാരും ഇന്ത്യയിലെ ഏഴ് കത്തോലിക്ക ചാനലുകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
യുവജനങ്ങളുടെ വിശ്വാസത്തിലും മൂല്യങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്ന ഡിജിറ്റല്‍ ലോകത്ത് സുവിശേഷത്തിന്റെ ‘യഥാര്‍ത്ഥ സാക്ഷികളായി’ മാറാന്‍ സഭാ വക്താക്കള്‍ക്ക് സാധിക്കണമെന്ന് ബിഷപ് പറഞ്ഞു. മൂല്യങ്ങളെയും ബന്ധങ്ങളെയും ആത്മീയതയെയും യുവാക്കള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അതിനാല്‍ തന്നെ ഇത് സുവിശേഷ പ്രഘോഷണത്തിന് അനുയോജ്യമായ ഇടമാണ്. സോഷ്യല്‍ മീഡിയ വിവേകത്തോടും ധാര്‍മികതയോടെയും കൈകാര്യം ചെയ്യാന്‍ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണം. ദുരുപയോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡിജിറ്റല്‍ രംഗത്തെ ഇടപെടലുകളില്‍ വിശ്വാസ്യതയും ആത്മാര്‍ത്ഥതയും മിഷന് ആഭിമുഖ്യവും പുലര്‍ത്തണമെന്നും സിബിസിഐ സമ്പർക്കമാധ്യമ കമ്മീഷന്റെയും നിസ്കോര്‍ട്ട് മീഡിയയുടെയും ചെയര്‍മാനായ ബിഷപ് രായരാല വിജയകുമാര്‍ ഓര്‍മ്മിപ്പിച്ചു.
‘സുവിശേഷപ്രഘോഷണ രംഗത്തുള്ള സാങ്കേതികവിദ്യയുടെയും സാമൂഹ്യസമ്പര്ക്കത്തിന്റെയും ഉപയോഗം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മൂന്ന് ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചത്.

