ജെക്കോബി
പ്രവചനങ്ങളെയെല്ലാം നിരര്‍ത്ഥകമാക്കി ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാംവട്ടവും വിജയം ആഘോഷിക്കുന്നു. ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവിയും സംസ്ഥാനപദവിതന്നെയും എടുത്തുകളഞ്ഞ്, ലഡാക്കിനെ മുറിച്ചുമാറ്റി, കേന്ദ്രഭരണപ്രദേശമായി തരംതാഴ്ത്തിയതിനുശേഷം ആദ്യമായി പരിമിതാധികാരമുള്ള നിയമസഭയിലേക്കു നടത്തിയ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടുന്ന ‘ഇന്ത്യ’ സഖ്യമാണ് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയതെങ്കിലും ഹിന്ദു ഭൂരിപക്ഷ മേഖലയായ ജമ്മുവില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. നാലുമാസം മുന്‍പ്, ലോക്സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 303-ല്‍ നിന്ന് 240 ആയി കുറഞ്ഞതോടെ കേന്ദ്രത്തില്‍ മൂന്നാമൂഴത്തിന് എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതാപത്തിനേറ്റ മങ്ങലും വീര്യശോഷണവും പാര്‍ട്ടിക്ക് കാര്യമായ കോട്ടമൊന്നും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഹരിയാനയിലെ അവിശ്വസനീയമായ, അദ്ഭുതകരമായ വിജയക്കുതിപ്പ്.
രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം ബിജെപിക്ക് പ്രതികൂലമായിരുന്നു. മോദി സര്‍ക്കാരിനെതിരെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അരങ്ങേറിയ ഏറ്റവും ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ, കര്‍ഷകസമരത്തിന്റെ മുഖ്യ രണഭൂമിയും ചോരക്കളവുമായിരുന്നു ഹരിയാന. ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് ദേശീയ പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതി പറഞ്ഞ ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള തങ്ങളുടെ വനിതാ ഗുസ്തിതാരങ്ങളെ ഡല്‍ഹി ജന്തര്‍ മന്തറില്‍ തെരുവില്‍ വലിച്ചിഴച്ച് അപമാനിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗുസ്തിക്കാരുടെ നാടായ ഹരിയാനയില്‍ ജനരോഷം ഇരമ്പുകയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈനികരെ സംഭാവന ചെയ്യുന്ന ആ നാട്ടിലെ ചെറുപ്പക്കാരുടെ തൊഴിലില്ലാപ്പട കേന്ദ്രത്തിന്റെ അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ വമ്പിച്ച പ്രതിഷേധ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 25% വരുന്ന ജാട്ട് സമുദായക്കാരുമായി നേരിട്ടു ബന്ധപ്പെട്ട ‘കിസാന്‍, ജവാന് ഔര്‍ പഹല്‍വാന്‍’ (കര്‍ഷകര്‍, സൈനികര്‍, ഗുസ്തിക്കാര്‍) എന്ന കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യം ഭരണകക്ഷിയെ പിടിച്ചുലയ്ക്കേണ്ടതായിരുന്നു.
ബിജെപി മുഖ്യമന്ത്രിയായി ഒന്‍പതു വര്‍ഷം അധികാരത്തിലിരുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ വലിയ ബാധ്യതയാണെന്ന് പാര്‍ട്ടിക്കുതന്നെ ബോധ്യപ്പെട്ടതുകൊണ്ടാണ് കഴിഞ്ഞ മാര്‍ച്ചില്‍, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ അദ്ദേഹത്തെ മാറ്റി നായബ് സിങ് സെയ്നി എന്ന ഒബിസി നേതാവിനെ മുഖ്യമന്ത്രിയായി അവരോധിച്ചത്. ഭരണവിരുദ്ധവികാരം എത്രകണ്ട് ശക്തമാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വെളിപ്പെട്ടു: സംസ്ഥാനത്തെ പത്തു ലോക്സഭാ സീറ്റുകളില്‍ അഞ്ചെണ്ണം കോണ്‍ഗ്രസ് നേടി. ‘മോദി കി ഗാരന്റി’ പ്രഖ്യാപനവുമായി റാലികളും റോഡ്ഷോയുമായി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജ്യമെങ്ങും നിറഞ്ഞുനിന്ന മോദി ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിക്കു തൊട്ടടുത്തുള്ള ഹരിയാനയില്‍ നാലു റാലികളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. ‘ഫിര്‍ ഏക് ബാര്‍, ബിജെപി സര്‍ക്കാര്‍’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിനിടയില്‍ ഒരിടത്തും ‘മോദി മാജിക്’ പ്രഭാവത്തിന്റെ ഒരു ധ്വനിയുമില്ലായിരുന്നു.
ഹരിയാനയില്‍ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് മോദിക്കുപോലും പ്രതീക്ഷയില്ലാത്ത മട്ടിലായിരുന്നു നീക്കങ്ങള്‍. വെറുതെയല്ല മോദിയുടെ വാഴ്ത്തുപാട്ടുകാരായ മുഖ്യധാരാ ദേശീയ മാധ്യമങ്ങളുടേതടക്കം ഏഴ് ദേശീയ എക്സിറ്റ്പോളുകള് ഒന്നടങ്കം കോണ്‍ഗ്രസ് 55 സീറ്റുവരെ നേടി അധികാരത്തിലേറുമെന്നു പ്രവചിച്ചത്.
ഹരിയാനയില്‍ ഇതിനുമുന്‍പ് ഒരു പാര്‍ട്ടിയും തുടര്‍ച്ചയായി മൂന്നുവട്ടം ഭരണത്തിലേറിയിട്ടില്ല. സംസ്ഥാനത്ത് ജെപിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ഇത്തവണത്തേതാണ്. ബിജെപിക്ക് 2019-ല്‍ 40 സീറ്റാണ് ലഭിച്ചത്; കേവല ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ദുഷ്യന്ത് സിങ് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയിലെ പത്ത് അംഗങ്ങളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത് (ആ കൂട്ടുകെട്ടിന്റെ പേരില്‍ ചൗട്ടാല ഇത്തവണ തന്റെ സ്വന്തം മണ്ഡലത്തില്‍ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു, പാര്‍ട്ടി വട്ടപ്പൂജ്യമായി). ബിജെപിയുടെ വോട്ടുവിഹിതം 36.4 ശതമാനത്തില്‍ നിന്ന് ഇത്തവണ 39.9 ശതമാനമായി (മൂന്നു ശതമാനം വര്‍ധന) ഉയര്‍ന്നപ്പോള്‍ സീറ്റുകള്‍ 48 ആയി. അതേസമയം, കോണ്‍ഗ്രസ് വോട്ടുവിഹിതം 11 ശതമാനം വര്‍ധിച്ച് 39.1% ആയി ഉയര്‍ന്നെങ്കിലും വര്‍ധിച്ചത് ആറു സീറ്റുകള്‍ മാത്രമാണ്. കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപിക്ക് അധികമായി ലഭിച്ച വോട്ടുവിഹിതം 0.6 ശതമാനം മാത്രമാണെങ്കിലും അവരുടെ സീറ്റുകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായി – കോണ്‍ഗ്രസിനെക്കാള്‍ 11 സീറ്റ് അധികം.
കോണ്‍ഗ്രസ് 2005 മുതല്‍ 2014 വരെ മുഖ്യമന്ത്രിയായിരുന്ന എഴുപത്തേഴുകാരനായ ഭൂപീന്ദര്‍സിങ് ഹൂഡയെയും അദ്ദേഹത്തിന്റെ പുത്രന് ദീപീന്ദറെയും മുന്നില്‍ നിര്‍ത്തി ജാട്ട് വോട്ടുകളില്‍ കേന്ദ്രീകരിച്ചാണ് ‘ബിജെപി ജാ രഹീ ഹേ, കോണ്‍ഗ്രസ് ആ രഹീ ഹേ’ എന്ന പ്രചാരണത്തില്‍ മുഴുകിയത്. ബിജെപിയാകട്ടെ ജാട്ട് ഇതര ഒബിസി, ദലിത് വോട്ടുകളുടെ ധ്രുവീകരണത്തിലും ജാട്ട് വോട്ടുകളുടെ ഭിന്നിപ്പിലും ശ്രദ്ധകേന്ദ്രീകരിച്ചു. പ്രതിപക്ഷത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ നിരവധി സ്വതന്ത്രരെ നിയോഗിക്കുന്ന പുതിയൊരു തന്ത്രം വളരെ വിജയകരമായി ബിജെപി ഹരിയാനയില്‍ പ്രയോഗിച്ചു. കോണ്‍ഗ്രസിന്റെയും ദുഷ്യന്തിന്റെ ജെജെപിയുടെയും അജയ് സിങ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന്റെയും മറ്റും മണ്ഡലങ്ങളില്‍ ചില സ്വതന്ത്രര്‍ നേടിയ വോട്ടുകളുടെ എണ്ണം ആരെയും അമ്പരപ്പിക്കുന്നതാണ്. കോണ്‍ഗ്രസിലെ പ്രമുഖ ദലിത് നേതാവായ കുമാരി സെല്‍ജയെയും കൂട്ടാളികളെയും ഒതുക്കാന്‍ ഹൂഡ കളിച്ച കളികള്‍ പാര്‍ട്ടിക്ക് വിനയായി.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ 70 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുകയായിരുന്നു. ഒന്‍പതര മണിയായപ്പോള്‍, കോണ്‍ഗ്രസ് 65 മണ്ഡലങ്ങളിലും ബിജെപി 17 മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയായിരുന്നു. ഹരിയാനയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ട്രെന്‍ഡ് നേരെ തിരിഞ്ഞു. ഇലക് ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ പലയിടത്തും മന്ദഗതിയിലാവുകയും ഇലക് ഷന് കമ്മിഷന്റെ അപ്ഡേറ്റുകള് താളംതെറ്റുകയും ചെയ്തതായി പറയുന്നുണ്ട്. ഹിസാര്‍, മഹേന്ദ്രഗഢ്, പാനിപ്പത്ത് ജില്ലകളില്‍ 14 മണ്ഡലങ്ങളിലെങ്കിലും വോട്ടെണ്ണല്ലില്‍ അസ്വാഭാവികവും സംശയകരവുമായ കാര്യങ്ങള്‍ നടന്നതായി പരാതി ലഭിച്ചതായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ജയറാം രമേശ്, പവന് ഖേഡ എന്നിവര്‍ പറഞ്ഞു. ”വിചിത്രമായ സംഗതി, വളരെ അസാധാരണ നിലയില്‍ 99 ശതമാനം ബാറ്ററി ലൈഫ് രേഖപ്പെടുത്തിയ ഇലക് ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിയ ഇടങ്ങളില്‍ ബിജെപി ജയിക്കുകയും, 60-70 ശതമാനം ബാറ്ററി ലൈഫ് കാണിച്ച മെഷീനുകളില്‍ കോണ്‍ഗ്രസ് ജയിക്കുകയും ചെയ്തു എന്നതാണ്.” ഇത്തരം പരാതികളുടെ വിശദവിവരങ്ങള്‍ ക്രോഡീകരിച്ച് തങ്ങള്‍ ഇലക് ഷന് കമ്മിഷനെ സമീപിക്കുമെന്നും, വോട്ടെണ്ണലിലെ പൊരുത്തക്കേടുകള്‍ക്ക് വ്യക്തമായ വിശദീകരണം ലഭിക്കുംവരെ ഹരിയാനയിലെ ഫലപ്രഖ്യാപനം തങ്ങള്‍ക്കു സ്വീകാര്യമല്ലെന്നും കോണ്‍ഗ്രസ് വക്താക്കള്‍ പറയുന്നു.
ജമ്മു കശ്മീരില്‍ 2014-ല്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ബിജെപിയുമായി ചേര്‍ന്നുണ്ടാക്കിയ ഭരണസഖ്യം 2018-ല്‍ തകര്‍ന്നതോടെ അത് രാഷ്ട്രപതി ഭരണത്തിന്കീഴിലായതാണ്. ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാധികാര പദവി അനുവദിച്ച ഇന്ത്യന്‍ ഭരണഘടനയുടെ 370, 35എ അനുച്ഛേദങ്ങള്‍ റദ്ദാക്കണമെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം രണ്ടാം മോദി സര്‍ക്കാര്‍ 2019 ഓഗസ്റ്റില്‍ നടപ്പാക്കി. കൂട്ടത്തില്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കി അതിനെ രണ്ടായി വിഭജിച്ച് ലഡാക്ക് മേഖലയെയും ജമ്മു കശ്മീരിനെയും കേന്ദ്രഭരണപ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുകയും ചെയ്തു. ജമ്മു കശ്മീരില്‍ സൈന്യത്തെ വിന്യസിച്ച്, എതിര്‍ചേരിയിലെ രാഷ്ട്രീയ നേതാക്കളെയെല്ലാം തടങ്കലിലാക്കി, ജനങ്ങളുടെ പൗരാവകാശങ്ങളെല്ലാം അടിച്ചമര്‍ത്തിയാണ് മോദി ഭരണകൂടം ആ അതിര്ത്തിസംസ്ഥാനത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, ചരിത്ര ഭൂപടം ഏകപക്ഷീയമായി മാറ്റിവരച്ചത്.
ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ഭൂപടത്തില്‍ സമൂല മാറ്റം കൊണ്ടുവരുന്നതിനുള്ള അമിത് ഷായുടെ വിപുലമായ പദ്ധതിയില്‍ 2019-ലെ ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം, 2022-ലെ ഡിലിമിറ്റേഷന്‍ കമ്മിഷന് റിപ്പോര്‍ട്ട്, 2023-ലെ പുനഃസംഘടനാ (ഭേദഗതി) നിയമം എന്നിവയ്ക്കു പുറമെ, പഹാരി, കോലി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി, പ്രവാസികളായ കശ്മീരി ബ്രാഹ്മണരുടെയും പാക് അധിനിവേശ കശ്മീരിലെ ജനങ്ങളുടെയും മൂന്നു പ്രതിനിധികളെയും രണ്ടു വനിതകളെയും നോമിനേറ്റ് ചെയ്യാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ള അധികാരം തുടങ്ങി തന്ത്രപ്രധാനമായ പല വ്യവസ്ഥകളും ഉള്‍പ്പെടുന്നു. ജമ്മുവില്‍ ആറു നിയമസഭാമണ്ഡലങ്ങളും കശ്മീരില്‍ ഒരു മണ്ഡലവും കൂട്ടിച്ചേര്‍ത്ത് 90 അസംബ്ലി മണ്ഡലങ്ങളുടെയും അഞ്ച് പാര്‍ലമെന്റ് മണ്ഡലങ്ങളുടെയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചു. ജമ്മുവിലെ മണ്ഡലങ്ങളുടെ എണ്ണം 37-ല്‍ നിന്ന് 43 ആയി; കശ്മീരിലേത് 46-ല്‍ നിന്ന് 47 ആയി. പട്ടികവര്‍ഗ സീറ്റുകള്‍ ഒന്‍പതായി. മുസ് ലിം ഭൂരിപക്ഷ മണ്ഡലങ്ങളെ കഴിയുന്നത്ര ഭഞ്ജിക്കുകയാണ് വിശാല ലക്ഷ്യം.
പത്തുവര്‍ഷത്തിനുശേഷമാണ് നിയമസഭയിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ ജമ്മു കശ്മീര്‍ ജനതയ്ക്ക് അവസരം ലഭിക്കുന്നത്. മൂന്നു ദശകങ്ങളായി ഭീകരവാദത്തിന്റെയും പാക് നുഴഞ്ഞുകയറ്റത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ സമാധാന ജീവിതവും ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു ജനത ഏറെക്കാലത്തിനുശേഷം വെടിയുണ്ടകളെ ഭയക്കാതെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയോത്സവത്തില്‍ പങ്കുചേരുകയാണ്. രാജ്യദ്രോഹ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന എന്‍ജിനിയര്‍ റാഷിദിനോട് (ഷെയ്ഖ് അബ്ദുല്‍ റാഷിദ്) മത്സരിച്ച് ഇക്കഴിഞ്ഞ ജൂണില്‍ ബാരാമുള്ള ലോക്സഭാ സീറ്റില്‍ തോറ്റ നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല, ബഡ്ഗാം, ഗന്ധര്‍ബാല്‍ എന്നീ നിയമസഭാമണ്ഡലങ്ങളില്‍ വിജയിയായി കശ്മീരിയത്തിന്റെയും ജംഹൂരിയത്തിന്റെയും മഹിമ വീണ്ടെടുക്കാനുള്ള നിയോഗം ഏറ്റെടുക്കുകയാണ്.
നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റും കോണ്‍ഗ്രസ് ആറു സീറ്റും സിപിഎം ഒരു സീറ്റും (കുല്‍ഗാമില്‍ മുഹമ്മദ് യൂസഫ് തരിഗാമി അഞ്ചാമൂഴത്തില്‍) ‘ഇന്ത്യ’ സഖ്യത്തിനായി നേടിയപ്പോള്‍, ബിജെപി ജമ്മുവില്‍ 29 സീറ്റ് നേടി. ബിജെപിയുടെ പിന്തുണയോടെ 2018 വരെ മുഖ്യമന്ത്രിപദത്തിലിരുന്ന മെഹബൂബാ മുഫ്തിയുടെ പിഡിപിക്ക് കിട്ടിയത് മൂന്നു സീറ്റ് മാത്രം – മെഹബൂബയുടെ മകള്‍ ഇല്‍തിജാ മുഫ്തിയും അമ്മാവന് സര്‍താജ് മദനിയും തോറ്റു.
ഇവിടെയും ബിജെപി സ്വതന്ത്ര സ്ഥാനാര്‍ഥികളെ വ്യാപകമായി വിന്യസിക്കുകയുണ്ടായി. ജമ്മു-കശ്മീരിലെ 908 സ്ഥാനാര്‍ഥികളില്‍ 365 പേര് (40%) സ്വതന്ത്രരായിരുന്നു. ഇതില്‍ ഏഴുപേര്‍ വിജയിച്ചു. കശ്മീരില്‍ ഒരു സീറ്റും നേടാന്‍ കഴിയാത്ത ബിജെപി എന്‍ജിനിയര്‍ റാഷിദിന്റെ അവാമി ഇത്തെഹാദ് പാര്‍ട്ടിയുമായും കേന്ദ്ര ഗവണ്മെന്റ് നിരോധിച്ച ജമാഅത്തെ ഇസ് ലാമിയുടെ പത്തു സ്വതന്ത്ര സ്ഥാനാര്‍ഥികളുമായും ധാരണയിലെത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് എന്‍ജിനിയര്‍ റാഷിദ് എംപിക്ക് തിഹാര്‍ ജയിലില്‍ നിന്ന് പരോള്‍ ലഭിച്ചത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. റാഷിദിന്റെ പാര്‍ട്ടി 34 സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ റാഷിദിന്റെ അനുജന് ഷെയ്ഖ് ഖുര്‍ഷിദ് മാത്രമാണ് ജയിച്ചത്. ബിജെപിയുടെ സി ടീം എന്ന് എതിരാളികള്‍ ആക്ഷേപിച്ചുവന്ന മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല.
ലോക്സഭാ തിരഞ്ഞെടുപ്പില്‍, മോദി അപ്രതിരോധ്യനല്ലെന്ന് തെളിയിച്ച് പാര്‍ലമെന്റില്‍ ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്റെ ഇടിമുഴക്കമായി മാറിയ രാഹുല്‍ ഗാന്ധിക്ക് ഉത്തരേന്ത്യയില്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ബിജെപിയെ തകര്‍ക്കാനുള്ള സുവര്‍ണാവസരം ഹരിയാനയില്‍ നഷ്ടപ്പെട്ടു എന്ന് പലരും പരിതപിക്കുന്നുണ്ട്. ജമ്മു കശ്മീരില്‍ ഫറൂഖ് അബ്ദുള്ളയുമായി ധാരണയുണ്ടാക്കിയതുകൊണ്ട് ഭരണമുന്നണിയുടെ ഭാഗമാകാന്‍ കോണ്‍ഗ്രസിനു കഴിയുമെന്നല്ലാതെ ആധികാരികമായ വിജയം കൈവരിക്കാനായില്ല. മഹാരാഷ് ട്രയിലും ഝാര്‍ഖണ്ഡിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു ധാരണകളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ വിട്ടുവീഴ്ചയ്ക്കു വഴങ്ങേണ്ടിവരും.