ജറുസലേം: അന്ധനെ യേശു സുഖപ്പെടുത്തിയ സിലോഹാ (സിലോം) കുളത്തിന്റെ ഖനന കാഴ്ചകള്‍ ഉടനെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഉദ്ഖനനത്തിന് നേതൃത്വം നല്കുന്ന ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി (ഐഎഎ), ഇസ്രായേല്‍ നാഷണല്‍ പാര്‍ക്ക് അതോറിറ്റി, സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന് എന്നീ സംഘടനകളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറ്റി ഓഫ് ഡേവിഡില്‍ നിന്ന് ജറുസലേമിന്റെ പടിഞ്ഞാറന്‍ മതില് വരെയുള്ള വിനോദയാത്രാ റൂട്ടിന്റെ ഭാഗമായി കുളത്തെ മാറ്റും. ഇതോടെ കുളത്തില്‍ നടക്കുന്ന ഉത്ഖനനത്തിന്റെ വിവിധ ഘട്ടങ്ങള്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും. ബൈബിള്‍ പഴയനിയമത്തില്‍ ഹെസക്കിയാ രാജാവിന്റെ കാലത്താണ് സിലോഹാ കുളം നിര്‍മ്മിച്ചത് (2 രാജാക്കന്മാര് 20:20).
യേശു ചെയ്ത അദ്ഭുതങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ സ്ഥലങ്ങളിലൊന്നാണ് ഈ കുളം. യേശു അന്ധന്റെ കണ്ണില്‍ ചെളിയും ഉമിനീരും പുരട്ടിയ ശേഷം, അവനെ കുളത്തില്‍ കഴുകാന്‍ അയച്ചു. അവിടെവെച്ച് അയാള്‍ക്ക് കാഴ്ച ലഭിച്ചു എന്നാണ് പുതിയ നിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് (യോഹന്നാന് 9:1-7). പുതിയ നിയമത്തില്‍ വിവരിച്ചിരിക്കുന്ന അദ്ഭുതത്തിന്റെ സ്മരണയ്ക്കായി ബൈസന്റൈന്‍ ചക്രവര്‍ത്തിയായ യൂഡോഷ്യ (ഏ.ഡി. 400-460 എ.ഡി.) കുളം പുനരുദ്ധാരണം നടത്തുകയും സമീപം തന്നെ ഒരു പള്ളി നിര്‍മിക്കുകയും ചെയ്തു.
1980ല്‍ പുരാവസ്തു ഗവേഷകര്‍ പഴയ ജറുസലേം നഗരത്തിന്റെ മതിലുകള്‍ക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ പ്രശസ്ത ബൈബിള്‍ പ്രദേശത്തിന്റെ ആദ്യ സൂചനകള്‍ കണ്ടെത്തി. എങ്കിലും സിലോഹാ കുളമാണിതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ 2004 വരെ കാത്തിരിക്കേണ്ടി വന്നു. ജറുസലേമിലെ ടെമ്പിള്‍ മൗണ്ടിന് തെക്കുഭാഗത്തായി ഡേവിഡ് നഗരം എന്നറിയപ്പെടുന്ന കൊടുമുടിയുടെ തെക്കേ അറ്റത്ത് ഒരു വലിയ ജലവിതരണ പൈപ്പ് നന്നാക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ, പുരാവസ്തു ഗവേഷകരായ റോണി റീച്ചും എലിസ ഷുക്രോണും രണ്ട് പുരാതന കല്‍പ്പടവുകള്‍ കണ്ടെത്തുകയായിരുന്നു. കൂടുതല്‍ ഉത്ഖനനത്തില്‍, അവ യേശു ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഒരു കുളത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തി. റീച്ചും ഷുക്രോണും കണ്ടെത്തിയ ഘടനയ്ക്ക് 225 അടി നീളമുണ്ട്. കണ്ടെത്തലുകള്‍ പ്രകാരം, സിലോഹാ കുളം വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഏകദേശം 5 ദൂനാം (1.25 ഏക്കര്‍) വലിപ്പവും മൂന്നു ഭാഗങ്ങളിലുള്ള പടവുകളില്‍ ആകര്‍ഷകമായ കല്ലുകള്‍ പതിച്ചതുമായിരുന്നു കുളമെന്ന് ഐഎഎ വക്താവ് വിശദീകരിച്ചു.
കിദ്രോണ്‍ താഴ്വരയില് സ്ഥിതി ചെയ്യുന്ന ഗിഹോന്‍ നീരുറവയില്‍ നിന്നുള്ള വെള്ളമായിരുന്നു ഈ കുളത്തിലെത്തിയിരുന്നത്. സ്വാഭാവികമായി ഒഴുകിയെത്തുന്ന നീരുറവ ജലം ആചാരപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം യേശു അന്ധനോട് ഈ കുളത്തില്‍ കണ്ണുകള്‍ കഴുകാന്‍ ആവശ്യപ്പെട്ടതും.
പുണ്യഭൂമിയിലെ പല സ്ഥലങ്ങളെയും പോലെ, സിലോഹാ കുളത്തിന്റെ ഉത്ഭവവും പഴയനിയമത്തില്‍ തന്നെ തുടങ്ങുന്നു. യേശുവിന്റെ കാലത്തിന് കുറഞ്ഞത് ഏഴ് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് കുളത്തിന്റെ നിര്‍മാണം നടന്നിരിക്കുന്നത്. അസീറിയന്‍ രാജാവായ സന്‍ഹേരീബിന്റെ ജറൂസലേമിനെതിരായ ഉപരോധം മുന്‍കൂട്ടി കണ്ടതിനെ തുടര്‍ന്നാണ് വലിയ കുളം നിര്‍മിച്ചത്.
ഉപരോധസമയത്ത് നഗരത്തിലെ ജലവിതരണം സംരക്ഷിക്കുന്നതിനായി ശ്രദ്ധേയവും തന്ത്രപരവുമായ എന്‍ജിനീയറിംഗ് പദ്ധതിയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഗിഹോന്‍ നീരുറവയില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ ഡേവിഡിന്റെ നഗരത്തിന് കീഴില്‍ 1,750 അടി നീളത്തില്‍ തുരങ്കം കുഴിച്ചു. നഗരത്തിന്റെ മതിലിന് പുറത്ത് നിന്നാരംഭിക്കുന്നതായിരുന്നു ഈ തുരങ്കം.
Trending
- ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന്
- ആയുധങ്ങൾ ഉടനടി താഴെവയ്ക്കണം- ഫ്രാൻസിസ് പാപ്പാ
- യുവജനങ്ങൾ ലഹരിവിരുദ്ധ പ്രതിരോധ സംഘമാവണം- ഡോ. ഫ്രാൻസീസ് കുരിശിങ്കൽ
- പ്രോ-ലൈഫ് കുടുംബങ്ങളെ ആദരിച്ചു
- റോമാ ബസിലിക്കയില്‍ പരിശുദ്ധ മാതാവിനെ വണങ്ങി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി
- ഫ്രാന്‍സിസ് പാപ്പാ ഇന്ന് ആശുപത്രി വിടും
- ജെമെല്ലി വിലാസത്തില്‍ പാപ്പായ്ക്ക് കിട്ടുന്നത് ടണ്‍കണക്കിന് കത്തുകള്‍
- ആറ് മാസത്തിനകം ഇലക്ട്രോണിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങള്‍ക്ക് സമാനമായി മാറും-നിധിന് ഗഡ്കരി
കുരുടന് യേശു കാഴ്ച നല്കിയ
കുളത്തിലെ ഖനനപ്രക്രിയ
ഇനി സന്ദര്‍ശകര്‍ക്കു കാണാം
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2025 ThemeSphere. Designed by ThemeSphere.