കാഠ്മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കുൽമാൻ ഗിസിംഗിനെ പരിഗണിച്ചേക്കും. ജെൻ സി പ്രക്ഷോഭകരാണ് കുൽമാൻ ഗിസിങ്ങിന്റെ പേര് നിർദ്ദേശിച്ചത്. രാജ്യത്തെ തീവ്രമായ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതിൽ നിർണായക പങ്കുവഹിച്ചയാളാണ് കുൽമാൻ.
കുൽമാൻ ഗിസിംഗ് ഉൾപ്പടെ മൂന്ന് പേരുകളാണ് നേപ്പാളിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കായി ജെൻ സി പ്രക്ഷോഭകർ മുന്നോട്ടുവെച്ചിരുന്നത്. മുൻ ചീഫ് ജസ്റ്റിസ് സുഷീലകർകി, കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷാ എന്നിവരായിരുന്നു മറ്റു രണ്ടുപേർ.
നേപ്പാളിൽ ഇന്ന് വീണ്ടും വെടിവെപ്പുണ്ടായി. രാംചപ് ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെടുന്നതിനിയിലാണ് സൈന്യം വെടിവെപ്പ് നടത്തിയത്. നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വെടിവെപ്പാണ് നടന്നത്. നിലവിൽ നേപ്പാളിൽ പ്രക്ഷോഭം തുടങ്ങിയത് മുതൽ കൊല്ലപ്പെട്ടവർ 30 ആയി .