കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം തകര്‍ന്നു . കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുക്കാനായത് .
ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശുചിമുറിയില്‍ കുളിക്കാന്‍ പോയ സ്ത്രീയാണ് കെട്ടിടം തകര്‍ന്നുള്ള അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം .തകര്‍ന്ന കോണ്‍ക്രിറ്റ് സ്ലാബുകള്‍ക്കിടയില്‍ നിന്നും വളരെ ശ്രമകരമായാണ് സ്ത്രീയെ പുറത്തെടുക്കാനായത്. നേരത്തെ തന്നെ തലയോലപ്പറമ്പ് സ്വദേശിനിയെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടഭാഗത്ത് ജെസിബി അടക്കം കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് സ്ഥലത്തെത്തിയ ചാണ്ടിഉമ്മന് എംഎല്‍എ പറഞ്ഞു . അപകടം നടന്ന സ്ഥലത്തേക്ക് പോയ അമ്മയെ കാണാനില്ലെന്നും, വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ഒരു കുട്ടി തന്നോട് പറഞ്ഞിരുന്നു- ചാണ്ടി ഉമ്മൻ പറഞ്ഞു . ആളില്ലാ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും, ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടിയുടെ അമ്മയാണ് അപകടത്തില്‍പ്പെട്ടതെന്നും ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് പറഞ്ഞു.നേരത്തെ ആശുപത്രിയിൽ എത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രവര്‍ത്തനരഹിതമായ, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നാണ് പറഞ്ഞത്.
പഴയ വസ്തുക്കള്‍ കൊണ്ടിടാന്‍ ഉപയോഗിച്ചിരുന്ന ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രി വി എന്‍ വാസവനും അഭിപ്രായപ്പെട്ടിരുന്നു.