കൊച്ചി: ആഭിചാര നിരോധന നിയമനിർമാണത്തിൽ നിന്ന് പിന്മാറുകയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ . മന്ത്രിസഭ യോഗ തീരുമാനമായാണ് സർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. എന്നാൽ, സർക്കാരിൻ്റെ വാദം ഹൈക്കോടതി തള്ളികൊണ്ട് നിയമനിർമാണത്തിൽനിന്ന് പിന്മാറുന്നതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു.
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കെ ടി തോമസ് കമ്മിഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമനിർമാണം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഈ നിർദേശം.
മന്ത്രവാദവും ആഭിചാരവും തടയാൻ നിയമപരമായ വഴി തേടണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.