ന്യൂഡൽഹി: ഹൈസ്കൂൾ തലത്തിൽ പഠനം പാതിവഴിയിൽ നിർത്തുന്ന വിദ്യാർഥികളുടെ എണ്ണം ഏറ്റവും കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനം കേരളമെന്ന് കണക്കുകൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കേരളത്തിന്റെ മികവ് വ്യക്തമാക്കുന്നത്. കർണാടകയാണ് ഏറ്റവും കൂടുതൽ കൂട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന കുട്ടികളുടെ കണക്കിൽ മുന്നിൽ . ദേശീയ ശരാശരിയേക്കാൾ ഏറെ ഉയർന്നതാണ് കർണാടകയിലെ കൊഴിഞ്ഞുപോക്ക് .
ഒൻപത്, പത്ത് ക്ലാസുകളിൽ എത്തുമ്പോഴേക്കും പഠനം നിർത്തുന്ന വിദ്യാർഥികളുടെ ദേശീയ ശരാശരി 14.1 ശതമാനമാണ്. കർണാടകയിൽ ഇത് 22.2 ശതമാനമാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കേരളത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത കുട്ടികളുടെ നിരക്ക് 3.4 ശതമാനം മാത്രമാണ്. തമിഴ്നാട് 7.8 ശതമാനം, തെലങ്കാന 11.43, ആന്ധ്ര പ്രദേശ് 12.48 എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്കുകൾ.
ദേശീയ തലത്തിലെ കണക്കുകൾ പരിശോധിച്ചാൽ കർണാടകയേക്കാൾ ദയനീയ അവസ്ഥയാണ് ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ . ബിഹാറിൽ 25.63 ശതമാനം പേർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നില്ല. അസമിൽ ഇത് 25.07 ശതമാനമാണ്. പശ്ചിമ ബംഗാളിൽ 17.87 ശതമാനം പേർക്കും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയുന്നില്ല.
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് അധികമുള്ള സംസ്ഥാനങ്ങൾ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിക്കുന്നു . വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കാനും വീടുകൾ കയറിയിറങ്ങി ബോധവത്കരണം നടത്തുന്നതടക്കം പരിഗണിക്കണം എന്നും കേന്ദ്രം നിർദേശമുണ്ട് .