തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു . ഗവർണ്ണറുടെ ഭരണപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു . ഈ വർഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമ്പോഴും ഈ വിഷയം ഉൾപ്പെടുത്തുമെന്ന് വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഭരണഘടന മൂല്യങ്ങൾ ഉയർത്തിയാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടുള്ളത്. അത് നിത്യ ജീവിതത്തിൽ പകർത്താൻ ആവശ്യമായ പരിശീലനവും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകുവാൻ പൊതുവിദ്യാഭ്യാസവകുപ്പ് മുൻഗണന നൽകും. ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്നാണ് പറയുന്നത് . ആ പരാമർശം തികച്ചും അപലപനീയമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ലെന്നും ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി . ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിൽ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാകും .
കേരള സർക്കാർ,എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷകൾ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണ്. ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണെന്നും , അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.